കോഴിക്കോട്: ബാലുശേരിയിൽ കനത്ത മഴയെ തുടർന്ന് മരം കടപുഴകി വീണു. അപകടത്തിൽ നിന്ന് സ്കൂട്ടർ യാത്രിക രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. പനങ്ങാട് പഞ്ചായത്താംഗം ലാലി രാജുവാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്. കനത്ത മഴയെ തുടർന്ന് ബാലുശേരി തലയാട്- കക്കയം റോഡിലേക്ക് മരം പെട്ടന്ന് വീഴുകയായിരുന്നു.
കനത്ത മഴയിൽ ദുരിത ബാധിത പ്രദേശങ്ങളുണ്ടോയെന്ന് അന്വേഷിക്കാനിറങ്ങിയതായിരുന്നു ലാലി. എന്നാൽ റോഡിലേക്ക് ചാഞ്ഞു നിന്നിരുന്ന പന ഇവരുടെ ശ്രദ്ധയിൽപ്പെട്ടില്ല. കനത്ത കാറ്റിലും മഴയിലും, ആളുകൾ നോക്കി നിൽക്കെയാണ് പന കടപുഴകി വീണത്. ലാലി സ്കൂട്ടറിൽ വരുന്നത് ശ്രദ്ധയിൽപ്പെട്ട പ്രദേശവാസികൾ വാഹനം നിർത്താൻ ആവശ്യപ്പെട്ട് ശബ്ദമുണ്ടാക്കുകയായിരുന്നു. ലാലി വാഹനം നിർത്തിയതും പന കടപുഴകി വീഴുകയായിരുന്നുവെന്ന് പ്രദേശവാസികൾ പറഞ്ഞു. ഇന്നലെ മുതൽ ബാലുശേരിയിലെ വിവിധ ഇടങ്ങളിൽ കനത്ത മഴയാണ് പെയ്യുന്നത്.
അതേസമയം, റിമാൽ ചുഴലിക്കാറ്റ് രൂപപ്പെട്ട സാഹചര്യത്തിൽ വരും ദിവസങ്ങളിലും ശക്തമായ മഴയ്ക്കും മിന്നൽ പ്രളയത്തിനും സാധ്യതയുണ്ട്. സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളിൽ റെഡ് അലർട്ടും 7 ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.