ന്യൂഡൽഹി: ഇന്ത്യയിൽ ടെലികോം മേഖല നരേന്ദ്രമോദി സർക്കാരിന്റെ കീഴിൽ അതിവേഗം വികസിച്ചുകൊണ്ടിരിക്കുകയാണെന്ന് എയർസെൽ സ്ഥാപകൻ ചിന്നക്കണ്ണൻ ശിവശങ്കരൻ. ഇന്ത്യൻ വ്യവസായിക മേഖലകളെ തകർക്കാനോ സമ്മർദ്ദത്തിലാഴ്ത്താനോ ഇന്ന് സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഏതാനും വർഷങ്ങൾക്ക് മുമ്പ് ഇതല്ലായിരുന്നു രാജ്യത്തിന്റെ അവസ്ഥയെന്നും തന്റെ തകർച്ചയ്ക്ക് പിന്നിൽ അന്നത്തെ സർക്കാരിന്റെ കെടുകാര്യസ്ഥതയാണെന്നും ശിവശങ്കരൻ ആരോപിച്ചു. സ്വകാര്യ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം യുപിഎ സർക്കാരിന്റെ കാലത്തുണ്ടായ ദുരനുഭവങ്ങളെ കുറിച്ച് വിവരിച്ചത്.
” വ്യാവസായിക രംഗത്ത് നിങ്ങൾ അതിവേഗം വളരുകയാണെങ്കിൽ നിങ്ങളുടെ കമ്പനി മറ്റൊരാൾക്ക് വിൽക്കാൻ പലപ്പോഴും നിർബന്ധിതരാവും. ടെലികോം മേഖലകളിൽ നേരിടുന്ന കടുത്ത മത്സരമാണ് ഇതിന് കാരണമെന്ന് നമുക്ക് അറിയാം. എന്നാൽ ഇന്ന് ഇത്തരത്തിൽ നിങ്ങളെ സമ്മർദ്ദം ചെലുത്താൻ മറ്റ് കമ്പനികൾക്ക് സാധിക്കില്ല. നമ്മുടെ രാജ്യം നരേന്ദ്രമോദി സർക്കാരിന്റെ കീഴിൽ അതിവേഗം വളർന്നുകൊണ്ടിരിക്കുകയാണ്. എന്നാൽ ഏതാനും വർങ്ങൾക്ക് മുമ്പ് ഇതായിരുന്നില്ല സ്ഥിതി. ഞാൻ കെട്ടിപ്പൊക്കിയ എയർസെൽ എന്ന കമ്പനി മറ്റൊരാൾക്ക് വിൽക്കാൻ നിർബന്ധിതനാവുകയായിരുന്നു. യുപിഎ സർക്കാരിന്റെ കാലത്ത് ബിസിനസ് രംഗം നേരിട്ടിരുന്ന വെല്ലുവിളികൾ ധാരാളമായിരുന്നു.”- ചിന്നക്കണ്ണൻ ശിവശങ്കരൻ പറഞ്ഞു.
തന്റെ കമ്പനിയുടെ മേൽ ചെലുത്തിയ സമ്മർദ്ദം കാരണമാണ് അത് വിൽക്കേണ്ടി വന്നതെന്നും എടി ആൻഡ് ടി കമ്പനിക്ക് തന്റെ സ്ഥാപനം വിറ്റിരുന്നെങ്കിൽ ഏകദേശം 8 ബില്യൺ ഡോളറെങ്കിലും ലഭിക്കുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ യുപിഎ സർക്കാരിന്റെ കാലത്ത് ഇതിന് പറ്റിയ സാഹചര്യങ്ങളില്ലായിരുന്നുവെന്നും ശിവശങ്കരൻ തുറന്നടിച്ചു.
ഒരുകാലത്ത് ഇന്ത്യൻ ടെലികോം മേഖല പിടിച്ചുകുലുക്കിയ കമ്പനികളിലൊന്നായിരുന്നു എയർസെൽ. ഉപഭോക്താക്കൾക്ക് മികച്ച സേവനം ലഭ്യമാക്കാൻ കമ്പനി പ്രത്യേകം ശ്രദ്ധിച്ചിരുന്നു. എന്നാൽ ടെലികോം മേഖലയിൽ ഉയർന്നു വന്ന സമ്മർദ്ദങ്ങളും വെല്ലുവിളികളും എയർസെല്ലിനെ പ്രതിസന്ധിയിലാഴ്ത്തി. തുടർന്ന് 2018ൽ സാമ്പത്തിക ബാധ്യതകളെ തുടർന്ന് കമ്പനി വിപണിയിൽ നിന്ന് പുറത്ത് പോവുകയായിരുന്നു.