കാസർകോട്: കാറഡുക്ക സഹകരണ സംഘം തട്ടിപ്പിൽ എൻഡോസൾഫാൻ ദുരിത ബാധിതയുടെ പണം നഷ്ടപ്പെട്ട സംഭവത്തിൽ ജില്ലാ കളക്ടറുടെ ഇടപെടൽ. കളക്ടർ ഇൻബശേക്കറിന്റെ ഇടപെടലിൽ മുള്ളേരിയിലെ മുണ്ടോളിലെ ലക്ഷ്മിക്ക് സംഘത്തിലെ നിക്ഷേപത്തിൽ നിന്ന് ഒരു ലക്ഷം രൂപയാണ് നൽകിയത്.
എൻഡോസൾഫാൻ ദുരിത ബാധിതർക്കുള്ള നഷ്ടപരിഹാരമായി ലഭിച്ച അഞ്ച് ലക്ഷം രൂപയാണ് ലക്ഷ്മി എന്ന വയോധിക കാറഡുക്ക അഗ്രിക്കൾച്ചറിസ്റ്റ് സഹകരണ സംഘത്തിൽ നിക്ഷേപിച്ചത്. കുഴൽക്കിണർ കുത്താനും മറ്റുമായി രണ്ട് ലക്ഷത്തോളം രൂപ ഇവർ പിൻവലിച്ചിരുന്നു. അർബുദ ബാധിതയായ സഹോദര ഭാര്യ നാരായണിയുടെ ചികിത്സയ്ക്കായി കഴിഞ്ഞ ദിവസമാണ് സഹകരണ സംഘത്തിലെത്തിയത്. മിച്ചമുള്ള മൂന്ന് ലക്ഷത്തോളം രൂപ പിൻവലിക്കാനാണ് ഇവർ സംഘത്തിലെത്തിയത്.
പണം ചോദിച്ചതിന് പിന്നാലെ ഇത്രയും തുക ഇവിടെയില്ലെന്നും ആകെ പ്രശ്നമാണെന്നും ആണ് ജീവനക്കാരി പറഞ്ഞത്. പിന്നാലെ 5,000 രൂപ നൽകി പറഞ്ഞയക്കുകയായിരുന്നു. പണം കണ്ടെത്താൻ എന്ത് ചെയ്യണമെന്നറിയാതെ നട്ടം തിരിയുന്നതിനിടെയാണ് കളക്ടറുടെ ഇടപെടൽ. കളക്ടറുടെ നിർദ്ദേശ പ്രകാരം സഹകരണസംഘം പ്രതിനിധികൾ ലക്ഷ്മിയുമായി ചർച്ച നടത്തിയ ശേഷം ചികിത്സയ്ക്ക് ആവശ്യമായ തുക വീട്ടിലെത്തി കൈമാറി.