തൃശൂർ: അധിനിവേശ ശക്തികളുടെ ആക്രമണത്തിന് ശേഷം ഭാരതവും അയോദ്ധ്യയും തിരിച്ചു വരികയാണെന്ന് കേരള സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ. പ്രാണപ്രതിഷ്ഠയിൽ പങ്കെടുക്കാൻ കഴിഞ്ഞത് മഹാഭാഗ്യമായി കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പുണ്യങ്ങളുടെ വർഷമാണ് തനിക്കിതെന്നും കേരള വിസി പറഞ്ഞു. അയോദ്ധ്യയിൽ പ്രാണപ്രതിഷ്ഠയ്ക്ക് പോകാൻ സാധിച്ചതാണ് വലിയ പുണ്യം. അഞ്ച് നൂറ്റാണ്ടുകൾക്ക് ശേഷം മര്യാദ പുരുഷോത്തമനായ ശ്രീരാമൻ തിരിച്ച് വന്നിരിക്കുകയാണ്. ഒപ്പം അധിനിവേശ ശക്തികളുടെ ആക്രമണങ്ങളെ ചെറുത്ത് ഭാരതവും തിരിച്ചുവരുകയാണെന്നും അദ്ദേഹം പറഞ്ഞു. തൃശൂർ ചേർപ്പിൽ കേരള ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
500 വർഷങ്ങൾക്ക് മുൻപ് ഭാരതം എന്തായിരുന്നു എന്ന് നമ്മൾ അറിഞ്ഞിരിക്കേണ്ടത് അനിവാര്യമാണ്. ഭാരതത്തിന് അന്ന് ഇക്കണോമിക് പവറുണ്ടായിരുന്നു. പിന്നീട് അധിനിവേശ ശക്തികളുടെ ആക്രമണം ഉണ്ടായെന്നും അവിടെ നിന്നും തിരിച്ചുവരവിന്റെ കാലഘട്ടത്തിലൂടെയാണ് നീങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു. ആ തിരിച്ചുവരവിൽ ക്ഷേത്രങ്ങളും തിരിച്ച് കൊണ്ടുവരേണ്ടതുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ഒരു ഗ്രാമത്തിന്റെ കേന്ദ്ര ബിന്ദുവാണ് ക്ഷേത്രം. ഒരു ഗ്രാമത്തിന്റെ എല്ലാ കാര്യങ്ങളിലും വളർച്ചയുണ്ടാകുന്നത് ക്ഷേത്രങ്ങളിൽ നിന്നാണ്. ഒരു സംസ്കാരത്തെ തകർക്കാനാണ് അധിനിവേശ ശക്തികൾ അന്നത്തെ കാലത്ത് ക്ഷേത്രങ്ങൾ തകർത്തത്. ക്ഷേത്രങ്ങൾ നിലനിൽക്കേണ്ടതും സംരക്ഷിക്കേണ്ടതും അനിവാര്യമാണെന്നും മോഹനൻ കുന്നമ്മൽ പറഞ്ഞു.
ലോകത്തിലെ ഏറ്റവും വലിയ ശക്തിയായി ഭാരതം മാറുമെന്ന പ്രത്യാശയും അദ്ദേഹം പങ്കുവച്ചു. സാമ്പത്തിക ശക്തികളിൽ അഞ്ചാമതാണ് ഭാരതം. ഏറ്റവും കൂടുതൽ യുവജനതയുള്ള ഒരേയൊരു രാജ്യം ഇന്ത്യയാണ്. അതുകൊണ്ടാണ് ഏറ്റവും വലിയ ശക്തിയായി ഭാരതം മാറുമെന്ന് പറയുന്നത്. സംസ്കാരത്തിന് കോട്ടം സംഭവിക്കാത്ത വിധത്തിലുള്ള മാറ്റമാണ് വേണ്ടത്. മനുഷ്യനും പ്രപഞ്ചവും എല്ലാത്തിനെയും ഒന്നായി കണ്ട് വസുദൈവ കുടുംബകം എന്ന മഹത്തായ സംസ്കാരമാണ് നമ്മുടേത്. അങ്ങനെയുള്ള സംസ്കാരം നില നിൽക്കേണ്ടത് ഈ പ്രപഞ്ചത്തിന്റെ ആവശ്യമാണ്-അദ്ദേഹം പറഞ്ഞു.
ക്ഷേത്രങ്ങളെ തകർക്കുകയെന്ന ഗൂഢ ലക്ഷ്യമാണ് കേരളത്തിൽ അരങ്ങേറുന്നതെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. ക്ഷേത്രങ്ങളുടെ സ്ഥലത്ത് ഷോപ്പിംഗ് കോംപ്ലക്സുകൾ നിർമ്മിക്കാനാണ് പലരും ശ്രമിക്കുന്നത്. തൃശൂർ വടക്കുംനാഥന്റെ സ്ഥലം ഷോപ്പിംഗ് കോംപ്ലക്സ് ആക്കാൻ നോക്കിയത് ചെറുത്തു തോല്പിച്ചത് എല്ലാവർക്കുമറിയാമെന്നും ക്ഷേത്ര സംരക്ഷണ സമിതി ദേശ സംരക്ഷണ സമിതിയായി അതിന്റെ പ്രവർത്തനം മുന്നോട്ട് കൊണ്ട് പോകട്ടെയെന്ന് ആശംസിക്കുന്നതായും അദ്ദേഹം അഭിനന്ദിച്ചുകൊണ്ട് പരാമർശിച്ചു.