ന്യൂഡൽഹി: രാഷ്‌ട്രീയത്തിൽ സ്ത്രീകളുടെ പ്രതിനിധ്യം ഒഴിച്ചു കൂടാനാവത്തതെന്ന് രാജ്യസഭാ എംപി സ്വാതി മാലിവാൾ. ഡൽഹിയിൽ വോട്ട് രേഖപ്പെടുത്തിയതിന്
ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ. ‘ജനാധിപത്യത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസമാണിന്ന്. സ്ത്രീകൾ അവരുടെ സമ്മതിദാനാവകാശം വിനിയോഗിക്കണമെന്നാണ് അഭ്യർത്ഥിക്കാനുള്ളത്. രാഷ്‌ട്രീയത്തിൽ സ്ത്രീകളുടെ പങ്കാളിത്തം വളരെ പ്രധാനപ്പെട്ടതാണ്.’ മാലിവാൾ പറഞ്ഞു.
എഎപി നേതൃത്വവുമായി ഇടഞ്ഞ് നിൽക്കുന്ന സ്വാതി മാലിവാൾ രാജ്യസഭാംഗത്വം രാജിവയ്‌ക്കില്ലെന്ന നിലപാടിലാണ്. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ പി എ ബൈഭവ് കുമാറിനെതിരെ നടപടി സ്വീകരിക്കാൻ നേതൃത്വം തയ്യാറായിരുന്നില്ല. മുഖ്യമന്ത്രിയെ കാണാനെത്തിയ തന്നെ ബൈഭവ് കുമാർ അകാരണമായി മർദ്ദിക്കുകയായിരുന്നുവെന്നാണ് സ്വാതിയുടെ ആരോപണം. മർദ്ദനത്തിനിടെ മേശയിൽ ഇടിച്ച് വീണ തന്നെ പല തവണ ചവിട്ടിയെന്നും, സഹായം അഭ്യർത്ഥിച്ചിട്ടും വസതിയിലുണ്ടായിരുന്ന മുഖ്യമന്ത്രി ഉൾപ്പെടെ ഉള്ളവർ സഹായത്തിന് എത്തിയില്ലെന്നും ഇവർ ആരോപിക്കുന്നു.
സ്വാതിയുടെ പരാതിയിൽ ബൈഭവ് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഡൽഹിയിലെ തീസ് ഹസാരി കോടതി 28 വരെ പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. വിഷയത്തിൽ പ്രതികരിക്കാൻ അരവിന്ദ് കെജ്‌രിവാളും ഇതുവരെ തയ്യാറായിട്ടില്ല. ഡൽഹിയിൽ മൂന്ന് സീറ്റുകളിൽ കോൺഗ്രസും നാല് സീറ്റുകളിൽ ആം ആദ്മിയുമാണ് മത്സരിക്കുന്നത്. 2019ൽ നടന്ന തെരഞ്ഞെടുപ്പിൽ ഡൽഹിയിലെ ഏഴ് ലോക്‌സഭാ സീറ്റുകളിലും ബിജെപി സ്ഥാനാർത്ഥികൾ ജയിച്ചിരുന്നു. ബിഹാർ, ഹരിയാന, ജമ്മു കശ്മീർ, ഝാർഖണ്ഡ്, ഡൽഹി, ഒഡീഷ, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ എന്നി സംസ്ഥാനങ്ങളിലാണ് ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്നത്.