തിരുവനന്തപുരം: ആവേശം, പ്രേമലു, മഞ്ഞുമ്മൽ ബോയ്‌സ് സിനിമകൾക്കെതിരെ ബിഷപ്പ് ജോസഫ് കരിയിൽ.സിനിമകൾ മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്നും നല്ല സിനിമയാണെന്ന ധാരണ തെറ്റാണെന്നും ബിഷപ്പ് പറഞ്ഞു. ഇല്ലുമിനാറ്റി പദ പ്രയോഗം സഭാ വിശ്വാസങ്ങൾക്ക് എതിരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൊച്ചിയിൽ സഭ കുട്ടികൾക്കായി സംഘടിപ്പിച്ച പരിപാടിയിലായിരുന്നു ബിഷപ്പിന്റെ വിമർശനം.
”ഈ സിനിമകൾ എന്ത് സന്ദേശമാണ് നൽകുന്നത്. ആവേശം എന്ന സിനിമയിൽ മുഴുവൻ നേരവും അടിയും ഇടിയും കുടിയുമാണ്. ബാറിലാണ് മുഴുവൻ നേരവും. അക്രമവും അടിപിടിയുമാണ്. നമുക്കൊരു പാട്ടുപാടാമെന്ന് പറഞ്ഞാൽ നിങ്ങൾ ഇല്ലുമിനാറ്റി എന്ന് പറയും. ഇല്ലുമിനാറ്റി എന്താണെന്ന് നിങ്ങൾക്ക് അറിയുമോ. നമ്മുടെ മതവിശ്വാസങ്ങൾക്ക് എതിരായി നിൽക്കുന്ന സംഘടനയാണത്. പരമ്പരാഗത സങ്കൽപ്പങ്ങളെ ഇല്ലാതാക്കുന്ന സംഘടനയാണത്. ആ സന്ദേശമാണ് പാട്ടിലൂടെ സിനിമ നൽകുന്നത്. പ്രേമലുവിലും അടിയും കുടിയുമാണ്. മഞ്ഞുമ്മൽ ബോയ്‌സിൽ യാത്ര തിരിക്കുമ്പോൾ മുതൽ മദ്യപാനമാണ്.” – ബിഷപ്പ് കുറ്റപ്പെടുത്തി.
2024ന്റെ ആദ്യപാദത്തിൽ മലയാള സിനിമയെ രാജ്യാന്തര തലത്തിൽ എത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ച സിനിമകളാണ് ആവേശം, പ്രേമലു, മഞ്ഞുമ്മൽ ബോയ്‌സ് എന്നിവ. കോവിഡിനെ തുടർന്ന് തകർന്നുകിടന്ന മലയാള സിനിമ വ്യവസായത്തിന് കൈത്താങ്ങാവാനും ഈ മൂന്ന് സിനിമകൾക്കും കഴിഞ്ഞു. മഞ്ഞുമ്മൽ ബോയ്‌സും ആവേശവും 200 കോടി നേടിയപ്പോൾ പ്രേമലു 150 കോടി ക്ലബ്ബിലും ഇടംപിടിച്ചു.