ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ സൗജന്യ റേഷൻ പദ്ധതിയുടെ നേട്ടങ്ങൾ വിവരിച്ച് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. ഗുണഭോക്താക്കൾക്ക് ആവശ്യമായതിലും അധികം ഭക്ഷ്യ ധാന്യങ്ങൾ പദ്ധതിയിലൂടെ ലഭ്യമാകുന്നുണ്ടെന്ന് രാജ്‌നാഥ് സിംഗ് പറഞ്ഞു. ഇതിലൂടെ കേന്ദ്ര സർക്കാർ ക്ഷേമ പദ്ധതികളിലൂടെ ജനങ്ങൾക്ക് ആനുകൂല്യങ്ങൾ നൽകുകയല്ല മറിച്ച് സേവന മനോഭാവത്തോടെ പ്രവർത്തിക്കുകയാണെന്നും പ്രതിരോധമന്ത്രി വ്യക്തമാക്കി. ബിഹാറിലെ കരാകട് ലോക്സഭാ മണ്ഡലത്തിൽ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന്റെ ഭക്ഷ്യവിലക്കയറ്റ നിരക്ക് ലോകത്തിലെ തന്നെ ഏറ്റവും താഴ്ന്ന നിരക്കാണെന്ന് കണക്കുകൾ സഹിതം അദ്ദേഹം ചൂണ്ടിക്കാട്ടി. “വിലക്കയറ്റവുമായി ബന്ധപ്പെട്ട് ഇവിടെ വലിയ ബഹളം നടക്കാറുണ്ട്. രാജ്യത്തിന്റെ ഭക്ഷ്യ വിലക്കയറ്റ നിരക്ക് 2 .91 ശതമാനമാണ്. ഇത് ലോകത്തിലെ തന്നെ ഏറ്റവും താഴ്ന്ന നിരക്കാണ്. അമേരിക്കയിൽ ഇത് 7.79 ശതമാനവും ഫ്രാൻസിന്റേത് 19 ശതമാനവും പാകിസ്താനിൽ 48 ശതമാനവും ശ്രീലങ്കയിൽ 21 ശതമാനമാണ്,” രാജ്‌നാഥ് സിംഗ് പറഞ്ഞു.
പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന പദ്ധതി പ്രകാരം ഒരു കുടുംബത്തിന് 5 കിലോ സൗജന്യ ഭക്ഷ്യ ധാന്യങ്ങളാണ് ലഭിക്കുന്നത്. പൊതുവിതരണ സമ്പ്രദായത്തിന് കീഴിൽ വരുന്ന കുടുംബങ്ങൾക്ക് ദേശീയ ഭക്ഷ്യ സുരക്ഷാ നിയമ പ്രകാരം ലഭിക്കുന്ന സബ്സിഡി ഭക്ഷ്യ വസ്തുക്കൾ കൂടാതെയാണ് ഇത് ലഭിക്കുന്നത്. 2020 മാർച്ചിൽ കോവിഡ് മഹാമാരിക്കാലത്താണ് പദ്ധതി നടപ്പിലാക്കി തുടങ്ങുന്നത്.