ലക്നൗ: ഉത്തർപ്രദേശിലെ ചിത്രകൂടിൽ യുവതിയുടെ വയറ്റിൽ നിന്ന് 2.5 കിലോയോളം ഭാരം വരുന്ന മുടിയിഴകൾ നീക്കം ചെയ്ത് ഡോക്ടർമാർ.
അടുത്തിടെ പ്രസവം കഴിഞ്ഞ 25 കാരിയായ യുവതി കഠിനമായ വയറു വേദനയെ തുടർന്ന് ആശുപത്രിയിൽ എത്തിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഡോക്ടർമാർ മരുന്നുകൾ കൊടുത്തെങ്കിലും വയറു വേദനയ്‌ക്ക് കുറവുണ്ടായില്ല. പിന്നീട് യുവതിയെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഇവിടെ ഡോക്ടർമാർ നടത്തിയ വിശദമായ പരിശോധനയിലാണ് വയറു വേദനയുടെ കാരണം കണ്ടെത്തിയത്.
യുവതിയുടെ വയറിനുളളിൽ അമിതമായി രോമത്തിന്റെ സാന്നിധ്യം കണ്ടെത്തി. ഇക്കാര്യത്തെക്കുറിച്ച് ചോദിച്ചപ്പോഴാണ് തനിക്ക് ഉണ്ടായിരുന്ന വിചിത്ര സ്വഭാവത്തെക്കുറിച്ച് യുവതി വെളിപ്പെടുത്തിയത്. ഗർഭിണിയായിരിക്കുമ്പോൾ മുടി തിന്നുമായിരുന്നു. പിന്നീട് സ്വന്തം മുടി മാത്രമല്ല മറ്റുളളവരുടെയും മുടി തിന്നാൻ തുടങ്ങി. പ്രസവശേഷം ഈ ശീലം നിർത്തിയെങ്കിലും പിന്നീട് അത് അസ്വസ്ഥതകൾക്ക് കാരണമാകുകയായിരുന്നു.
ഒടുവിൽ 45 മിനിറ്റ് നീണ്ട ഓപ്പറേഷനിലാണ് 2.5 കിലോയോളം മുടി യുവതിയുടെ വയറ്റിൽ നിന്നും നീക്കം ചെയ്തത്. യുവതിയുടെ മരണത്തിലേക്ക് വരെ നയിച്ചേക്കാവുന്ന ശീലമായിരുന്നു ഇതെന്ന് ഡോക്ടർമാർ പറഞ്ഞു.
ട്രൈക്കോഫാഗിയ എന്ന അപൂർവ്വ രോഗാവസ്ഥയാണ് യുവതിക്ക് ഉണ്ടായിരുന്നതെന്ന് ആശുപത്രിയിലെ ഡോ. നിർമല ഗേഹാനി പറയുന്നു. ഇത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളിൽ കൊണ്ടെത്തിക്കാമെന്നും ശ്രദ്ധിച്ചില്ലെങ്കിൽ മരണം വരെ സംഭവിക്കാമെന്നും ഡോക്ടർ കൂട്ടിച്ചേർത്തു.