കൊച്ചി: ഇൻസ്റ്റഗ്രാമിൽ റീൽസ് കണ്ട് അശ്ലീല സന്ദേശമയച്ച യുവാവിനെ ഭീഷണിപ്പെടുത്തി പണം തട്ടിയ സംഭവത്തില് മൂന്നംഗ സംഘം അറസ്റ്റിൽ. ആലപ്പുഴ സ്വദേശി ജസ്ലി, ആലുവ സ്വദേശി അഭിജിത്ത്, നിലമ്പൂർ സ്വദേശി സൽമാൻ എന്നിവരാണ് അറസ്റ്റിലായത്.
അശ്ലീല സന്ദേശം അയച്ചതിന് പൊലീസിൽ പരാതി നൽകിയ ശേഷം മൂവാറ്റുപുഴ സ്വദേശിയിൽ നിന്ന് കേസ് ഒത്തുതീർപ്പാക്കാനെന്ന പേരിൽ 20 ലക്ഷം രൂപ യുവതിയും സംഘം ആവശ്യപ്പെട്ടു. അഞ്ച് ലക്ഷം രൂപ നൽകാമെന്ന് യുവാവ് പറഞ്ഞു. ഇതിന് മുന്നോടിയായി രണ്ട് ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസമാണ് ആലപ്പുഴ സ്വദേശിയായ യുവതി ഒരു സിനിമയെ കുറിച്ച് ഇൻസ്റ്റഗ്രാമിൽ പോസ്റ്റിട്ടത്. ഇത് കണ്ട മൂവാറ്റുപുഴ സ്വദേശിയായ യുവാവ് അശ്ലീല സന്ദേശം അയക്കുകയായിരുന്നു. ഏലൂർ പൊലീസിലും യുവതി പരാതി നൽകി. പിന്നാലെ പൊലീസ് റിപ്പോർട്ട് കോടതിക്ക് നൽകി. ഇതിനിടെ കേസ് ഒത്തുതീർപ്പാക്കുന്നതിന് 20 ലക്ഷം രൂപ വേണമെന്നാവശ്യപ്പെട്ട് യുവാവിനെയും കുടംബത്തിനെും യുവതിയും സംഘവും ഭീഷണിപ്പെടുത്തി.
ഇതിന് പിന്നാലെ കുടുംബവുമായി നടത്തിയ ചർച്ചയിൽ അഞ്ച് ലക്ഷം രൂപ നൽകാമെന്ന് അറിയിച്ചു. രണ്ട് ലക്ഷം രൂപ അക്കൗണ്ടിലേക്ക് അയക്കുകയും ചെയ്തു. ഇക്കാര്യം അറിഞ്ഞ പൊലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. പിന്നാലെയാണ് മൂവർ സംഘം അറസ്റ്റിലായത്. സിനിമയുമായി ബന്ധപ്പെട്ടാണ് 20 ലക്ഷം രൂപ ആവശ്യപ്പെട്ടതെന്നാണ് പ്രതികൾ നൽകിയ മൊഴി.