ന്യൂഡൽഹി; മാലദ്വീപ് യാത്രകൾ വീണ്ടും ആരംഭിച്ചതായുള്ള കോൺഗ്രസിന്റെ വാദങ്ങൾക്ക് മറുപടി നൽകി ഈസ് മൈ ട്രിപ്പ് സ്ഥാപകൻ നിഷാന്ത് പിട്ടി. മാലദ്വീപിലേക്കുള്ള ബുക്കിംഗുകളുമായി ബന്ധപ്പെട്ട് കോൺഗ്രസ് പ്രകടിപ്പിച്ച ആശങ്കകൾക്ക് നന്ദിയുണ്ടെന്നും എന്നാൽ തങ്ങളുടെ ബിസിനസ് കാര്യങ്ങളിൽ വളരെയധികം തല പുകയ്‌ക്കേണ്ടതില്ലെന്നും നിഷാന്ത് പിട്ടി മറുപടി നൽകി. മാലദ്വീപിലെ മന്ത്രിമാർ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധിക്ഷേപിച്ചപ്പോൾ ദ്വീപിലേക്കുള്ള യാത്രകളുടെ ബുക്കിംഗ് നിർത്തി വച്ച ഈസ് മൈ ട്രിപ്പ് ഇപ്പോൾ എന്തുകൊണ്ട് യാത്രകൾ പുനരാംരഭിച്ചുവെന്ന കേരള കോൺഗ്രസിന്റെ ചോദ്യങ്ങൾക്കായിരുന്നു അദ്ദേഹം മറുപടി നൽകിയത്.
” കോൺഗ്രസുകാരുടെ ആശങ്കകൾക്ക് നന്ദിയുണ്ട്. ഈസ് മൈ ട്രിപ്പ് ജനുവരി 8-ാം തീയതി മുതൽ ഇന്ന് വരെ മാലദ്വീപിലേക്കുള്ള ബുക്കിംഗുകൾ നിർത്തി വച്ചിട്ടുണ്ട്. ഇതിനിടയിലാണ് മേയ് 16-ാം തീയതി മുതൽ 26-ാം തീയതി വരെയുള്ള ദിവസങ്ങളിൽ മാലദ്വീപിലേക്ക് ഏതാനും ചില ബുക്കിംഗുകൾ നടന്നത്. എന്നാൽ അവ നീക്കം ചെയ്യാനുള്ള നടപടികൾ ഈസ് മൈ ട്രിപ്പ് തുടങ്ങി കഴിഞ്ഞു.
എന്തുകൊണ്ട് ഞങ്ങളെ മാത്രം നിങ്ങൾ ശ്രദ്ധിക്കുന്നു. ചൈനയുടെ ഉടമസ്ഥതയിലുള്ള പോർട്ടലുകൾ ഇപ്പോഴും മാലദ്വീപിനെ പുകഴ്‌ത്തി പറയുന്നതും മുന്നോട്ട് നയിക്കാൻ ശ്രമിക്കുന്നതും നിങ്ങൾ കാണുന്നില്ലേ. ഈസ് മൈ ട്രിപ്പ് 16 വർഷത്തോളമായി പ്രവർത്തിക്കുന്നു. ഒരു വിദേശ നിക്ഷേപങ്ങളും സ്വീകരിക്കാതെയാണ് ഞങ്ങൾ ഇത്രയും കാലം പ്രവർത്തിച്ചത്.
നിങ്ങൾ പറഞ്ഞത് ശരിയാണ്. ഒന്നും നില നിൽക്കുന്നതല്ല. പണം വരും പോകും. എന്നാൽ ദേശത്തോടുള്ള ഞങ്ങളുടെ പ്രതിബദ്ധത എപ്പോഴും നില നിൽക്കുന്നതാണ്.”- നിഷാന്ത് പിട്ടി പറഞ്ഞു.
”മാസങ്ങൾക്ക് മുമ്പ് ഇസ് മൈ ട്രിപ്പ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ പിന്തുണച്ചും രാജ്യത്തോടുള്ള പ്രതിബദ്ധത കാരണവും മാലദ്വീപിലേക്കുള്ള ബുക്കിംഗുകൾ നിർത്തലാക്കിയിരുന്നു. എന്നാൽ ഇപ്പോൾ അവർ വീണ്ടും ബുക്കിംഗുകൾ തുടങ്ങിയിരിക്കുന്നു. ഇതിന് പിന്നിലെന്തെന്ന് ഞങ്ങൾക്ക് മനസിലാവുന്നില്ല. പണം വരും പോകും. പക്ഷേ നിങ്ങൾക്ക് പ്രധാനമന്ത്രിയെക്കാൾ വലുത് ഇപ്പോൾ പണമായോ” എന്നായിരുന്നു കേരള കോൺഗ്രസിന്റെ വിവാദ പരാമർശം. ഇതിന് പിന്നാലെയാണ് മറുപടിയുമായി നിഷാന്ത് പിട്ടി രംഗത്തെത്തിയത്.















