തിരുവനന്തപുരം: കേരള കേഡർ ഐഎഎസ് ഉദ്യോഗസ്ഥൻ ഡോ. രാജു നാരായണ സ്വാമി ഇലക്ഷൻ അനുഭവങ്ങളെക്കുറിച്ചു രചിച്ച പുസ്തകം പ്രകാശനം ചെയ്തു. മധ്യപ്രദേശിലെ നരസിംഗ്പൂരിൽ നടന്ന ചടങ്ങിലായിരുന്നു പ്രകാശനം.
മുപ്പത്തിയെട്ട് തവണ കേന്ദ്ര തെരഞ്ഞെടുപ്പ് നിരീക്ഷകൻ ആയ ഐഎഎസ് ഉദ്യോഗസ്ഥൻ എന്ന അപൂർവ്വ റെക്കോർഡിന്റെ ഉടമയാണ് രാജു നാരായണ സ്വാമി.ഈ അനുഭവങ്ങളാണ് അദ്ദേഹം പുസ്തകമാക്കിയത്. നിലവിൽ മധ്യപ്രദേശിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ ആണ് രാജു നാരായണ സ്വാമി. ജില്ലാ കളക്ടർ ശീതള പാട്ടിലെയുടെ സാന്നിദ്ധ്യത്തിൽ മധ്യപ്രദേശിൽ ആയിരുന്നു പുസ്തക പ്രകാശനം.
ഒരു യാത്രവിവരണത്തിന്റെ കെട്ടിലും മട്ടിലുമാണ് പുസ്തക രൂപകല്പന. എന്നാൽ ഗ്രാമീണ ഇന്ത്യ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ചും നിഷ്പക്ഷമായി തെരഞ്ഞെടുപ്പ് നടത്തുന്നതിൽ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും ഇലക്ഷൻ നിയമങ്ങളെക്കുറിച്ചും പുസ്തകം വിശദമായി അപഗ്രഥിക്കുന്നുണ്ട്.
രാജു നാരായണ സ്വാമിയുടെ മുപ്പത്തിമൂന്നാമത്തെ പുസ്തകമാണിത്. സാഹിത്യ അക്കാദമി അവാർഡ് നേടിയ ‘ശാന്തിമന്ത്രം മുഴങ്ങുന്ന താഴ്വരയിൽ’ മുതൽ കുഞ്ഞുണ്ണി പുരസ്‌കാരത്തിനർഹമായ ‘നീലക്കുറിഞ്ഞി : ഒരു വ്യാഴവട്ടത്തിലെ വസന്തം’ വരെയുള്ള കൃതികൾ ഇതിന് മുൻപ് എഴുതിയിട്ടുണ്ട്. അഞ്ചു ജില്ലകളിൽ കളക്ടറായും കോളേജ് വിദ്യാഭ്യാസ ഡയറക്ടർ, മാർക്കറ്റ് ഫെഡ് എംഡി, കാർഷികോത്പാദന കമ്മീഷണർ, കേന്ദ്ര നാളികേര വികസന ബോർഡ് ചെയർമാൻ തുടങ്ങിയ നിലകളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
അഴിമതിക്കെതിരായ പോരാട്ടത്തിന് ഐഐടി കാൺപൂർ അദ്ദേഹത്തിന് 2018 ൽ സത്യേന്ദ്രദുബേ മെമ്മോറിയൽ അവാർഡ് നൽകിയിരുന്നു. സൈബർ നിയമത്തിൽ ഹോമി ഭാഭാ ഫെലോഷിപ്പ് നേടിയിട്ടുണ്ട്. ബൗദ്ധിക സ്വത്ത് അവകാശനിയമത്തിലെ ഗവേഷണങ്ങൾക്ക് അമേരിക്കയിലെ ജോർജ് മസോൺ യൂണിവേഴ്‌സിറ്റി നൽകുന്ന അംഗീകാരമായ ലിയനാർഡോ ഡാവിഞ്ചി ഫെല്ലോഷിപ്പ് 2021 ഡിസംബറിലാണ് രാജു നാരായണ സ്വാമിക്ക് ലഭിച്ചത്. കമ്പ്യൂട്ടർ സയൻസിൽ ബിരുദവും നിയമത്തിൽ ഡോക്ടറേറ്റും ഉള്ള അദ്ദേഹം 300 ലേറെ ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.