ഡാളസ്: 2024 ടി 20 ലോകകപ്പിൽ ആദ്യ അട്ടിമറി. ഗ്രൂപ്പ് എയിലെ മത്സരത്തിനിറങ്ങിയ പാകിസ്താനെ സൂപ്പർ ഓവറിലൂടെ യുഎസ്എ പരാജയപ്പെടുത്തി. അഞ്ച് റൺസിനാണ് യുഎസ്എയുടെ വിജയം. നിശ്ചിത ഇരുപത് ഓവറിൽ ഇരുടീമുകളും 159 റൺസ് വീതമെടുത്ത് തുല്യത പാലിച്ചതോടെയാണ് മത്സരം സൂപ്പർ ഓവറിലേക്ക് നീങ്ങിയത്.
സൂപ്പർ ഓവറിൽ ആമിറാണ് പാകിസ്താന് വേണ്ടി പന്തെറിയാനെത്തിയത്. ആദ്യ പന്ത് തന്നെ ആരോൺ ജോൺസ് അതിർത്തി കടത്തി. അടുത്ത പന്തിൽ രണ്ട് റൺസെടുത്തു. തൊട്ടടുത്ത പന്തിൽ സിംഗിൾ കൂടി നേടിയതോടെ ആമിറിന്റെ താളം തെറ്റി. ഏഴ് വൈഡുകളാണ് സൂപ്പർ ഓവറിൽ പിറന്നത്. അവസാന പന്തിൽ ആരോൺ ജോൺസ് പുറത്താകുകയും ചെയ്തു. 6 പന്തിൽ 11 റൺസാണ് ആരോൺ സൂപ്പർ ഓവറിൽ നേടിയത്.
19 റൺസ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിംഗിനിറങ്ങിയ പാകിസ്താന് മൂന്നാമത്തെ പന്തിൽ തന്നെ വിക്കറ്റ് നഷ്ടമായി. ഫോറടിച്ച് ക്രീസിൽ നിന്ന ഇഫ്തിക്കറിനെ നേത്രാവൽക്കർ നിതിഷിന്റെ കൈകളിലെത്തിക്കുകയായിരുന്നു. ഷദാബ് ആണ് പകരക്കാരനായി എത്തിയത്. നാലാമത്തെ പന്തിൽ നാല് ലെഗ് ബൈ കൂടി ലഭിച്ചതോടെ പാകിസ്താന്റെ പ്രതീക്ഷയ്‌ക്ക് വീണ്ടും ജീവൻ വെച്ചു. എന്നാൽ അടുത്ത പന്തുകളിൽ കാര്യമായി ഒന്നും ചെയ്യാനായില്ല.
അവസാന പന്തിൽ ഏഴ് റൺസായിരുന്നു ജയിക്കാൻ വേണ്ടിയിരുന്നത്. ഒറ്റ റൺസ് മാത്രമാണ് നേടിയത്. 13 റൺസിന് പാകിസ്താന്റെ സൂപ്പർ ഓവർ പോരാട്ടം അവസാനിച്ചു. ഇതോടെ യുഎസ്എ 5 റൺസിന് വിജയിച്ചു.
ആദ്യം ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ പാകിസ്താന്റെ മുൻനിര ബാറ്റർമാർ നിരാശപ്പെടുത്തുന്ന കാഴ്ചയാണ് കണ്ടത്. ക്യാപ്റ്റൻ ബാബർ അസം മാത്രമാണ് പിടിച്ചുനിന്നത്. 43 പന്തിൽ നിന്ന് ബാബർ അസം 44 റൺസെടുത്തു. പിന്നീട് ഷദാബ് ഖാൻ കൂടി ഫോമിലേക്ക് ഉയർന്നതോടെയാണ് പാകിസ്താന്റെ സ്‌കോർ ബോർഡ് ചലിച്ചു തുടങ്ങിയത്.
ഷദാബ് 25 പന്തിൽ 40 റൺസെടുത്തു. വാലറ്റത്തിലിറങ്ങിയ ഇഫ്തിക്കർ അഹമ്മദ് (14 പന്തിൽ 18 ), ഷഹീൻ ഷാ അഫ്രീദി (16 പന്തിൽ 23 റൺസ് ) എന്നിവർ കൂടി അവസരത്തിനൊത്ത് ഉയർന്നതോടെയാണ് പാകിസ്താൻ വലിയ നാണക്കേടിൽ നിന്ന് രക്ഷപെട്ടത്. യുഎസ്എയ്‌ക്ക് വേണ്ടി നൊസ്തുഷ് കെൻജിഗെ 3 വിക്കറ്റുകൾ വീഴ്‌ത്തി. സൗരഭ് നേത്രാവൽക്കർ രണ്ട് വിക്കറ്റുകളും അലി ഖാൻ ജസ്ദീപ് സിംഗ് എന്നിവർ ഓരോ വിക്കറ്റുകളും നേടി.
മറുപടി ബാറ്റിംഗിനിറങ്ങിയ യുഎസ്എ വിജയം കൈയ്യെത്തും ദൂരത്താണെന്ന് തിരിച്ചറിവിൽ ക്രീസിൽ ഉറച്ച് നിൽക്കാനാണ് ശ്രമിച്ചത്. മികച്ച തുടക്കമാണ് മുൻനിര താരങ്ങൾ നൽകിയത്. ഓപ്പണർ സ്റ്റീവൻ ടെയ്‌ലർ 12 റൺസെടുത്ത് പുറത്തായെങ്കിലും ക്രീസിൽ ഒന്നിച്ച ക്യാപ്റ്റൻ മൊനാങ്ക് പട്ടേലും ആൻഡ്രീസ് ഗൗസും ഫോമിലേക്ക് ഉയർന്നതോടെ പാകിസ്താന്റെ വിജയ പ്രതീക്ഷകൾ തെറ്റിത്തുടങ്ങി. 38 പന്തിൽ നിന്ന് മൊനാങ്ക് പട്ടേൽ 50 റൺസെടുത്തു.
ആൻഡ്രീസ് ഗൗസ് 26 പന്തിൽ നിന്ന് 35 റൺസെടുത്തു. പിന്നാലെ ഇറങ്ങിയ ആരോൺ ജോൺസും (26 പന്തിൽ 36 ), നിതീഷ് കുമാറും (14 പന്തിൽ 14) ടീമിനെ വിജയിപ്പിക്കുമെന്ന് കരുതിയെങ്കിലും അവസാന ഓവറുകളിൽ സമ്മർദ്ദത്തെ അതിജീവിച്ച് വിജയറൺ കണ്ടെത്താൻ ഇരുവർക്കുമായില്ല.
അവസാന രണ്ട് ഓവറുകളിൽ 21 റൺസ് ആയിരുന്നു വേണ്ടത്. എന്നാൽ അനുഭവ സമ്പത്തിന്റെ ബലത്തിൽ പാക് ബൗളർമാർ ഇതിന് തടയിടുകയായിരുന്നു. 19 ാം ഓവറിൽ ഒരു സിക്‌സും ഫോറും ഉൾപ്പെടെ 14 റൺസാണ് യുഎസ്എ നേടിയത്. പാകിസ്താൻ ഏഴ് വിക്കറ്റുകൾ നഷ്ടപ്പെടുത്തിയാണ് 159 റൺസ് നേടിയത്. എന്നാൽ യുഎസ്എ മൂന്ന് വിക്കറ്റുകൾ മാത്രമാണ് നഷ്ടപ്പെടുത്തിയത്.