പത്തനംതിട്ട: സിപിഎം പ്രവർത്തകരുടെ ഭീഷണി അതിര് കടന്നതോടെ കോന്നി അടവി ഇക്കോ ടൂറിസം കേന്ദ്രം അടച്ചു. സിപിഎം പ്രവർത്തകരുടെ ശല്യം സഹിക്കാൻ കഴിയാതെയാണ് അടവി എക്കോ ടൂറിസം കേന്ദ്രം അനിശ്ചിത കാലത്തേക്ക് അടച്ചിടുന്നതെന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ സംഘടന അറിയിച്ചു. മേഖലയിൽ മാന്യമായി ജോലി ചെയ്യാൻ സാധിക്കാത്ത അവസ്ഥയിലാണെന്നും സിപിഎം പ്രവർത്തകർ കൃത്യ നിർവഹണത്തിന് തടസം നിൽക്കുന്നതായും ഉദ്യോഗസ്ഥർ പറഞ്ഞു. വനംവകുപ്പ് ഉദ്യോഗസ്ഥന്റെ കൈവെട്ടുമെന്ന് സിപിഎം പ്രവർത്തകൻ ഭീഷണിപ്പെടുത്തിയതിന് പിന്നാലെയാണ് പ്രതിഷേധമെന്നോണം ടൂറിസം കേന്ദ്രം അടച്ചിട്ടത്.
കഴിഞ്ഞ ദിവസമാണ് വനംവകുപ്പ് ഉദ്യോഗസ്ഥന്റെ കൈവെട്ടുമെന്ന് സിപിഎം പ്രവർത്തകനായ തണ്ണിത്തോട് ലോക്കൽ സെക്രട്ടറി പ്രവീൺ പ്രസാദ് ഭീഷണി മുഴക്കിയത്. അനധികൃതമായി സ്ഥാപിച്ച സിപിഎമ്മിന്റെ കൊടിമരം നീക്കം ചെയ്തതിന് പിന്നാലെയായിരുന്നു ഉദ്യോഗസ്ഥന് നേരെ ഭീഷണിയുമായി പ്രവീൺ രംഗത്തെത്തിയത്.
കോന്നി കുട്ടവഞ്ചി സവാരി കേന്ദ്രത്തിന് സമീപമാണ് അനധികൃതമായി കൊടിമരം സ്ഥാപിച്ചത്. എന്നാൽ ഇത് വനഭൂമി കയ്യേറിയാണ് സ്ഥാപിച്ചതെന്ന് ചൂണ്ടിക്കാട്ടി വനംവകുപ്പ് ഉദ്യോഗസ്ഥൻ കൊടിമരം നീക്കം ചെയ്യുകയായിരുന്നു. എന്നാൽ ഭീഷണിയുമായി എത്തിയ സിപിഎം പ്രവർത്തകർ കൊടിമരം വീണ്ടും ബലമായി സ്ഥാപിച്ചു.