ന്യൂഡൽഹി: മൂന്നാം എൻഡിഎ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങുകളുടെ ഭാഗമായി രാജ്യതലസ്ഥാനത്ത് സുരക്ഷ ശക്തിപ്പെടുത്തി ഭരണകൂടം. രാഷ്‌ട്രപതി ഭവനും സമീപ പ്രദേശത്തുമാണ് സുരക്ഷ ശക്തിപ്പെടുത്തിയിട്ടുള്ളത്. നാളെ വൈകിട്ടാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ നടക്കുന്നത്. ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാൾ, ഭൂട്ടാൻ രാഷ്‌ട്രത്തലവൻമാർ ഉൾപ്പെടെ നിരവധി ലോകനേതാക്കൾ ചടങ്ങിന്റെ ഭാഗമാകും. 8000 പേർക്കാണ് ചടങ്ങിലേക്ക് ക്ഷണം.
നക്‌സലുകളും ഭീകരരും ഉൾപ്പെടുന്ന രാജ്യവിരുദ്ധ ശക്തികൾ അന്നേ ദിവസം പൊതുജനങ്ങളുടെയും വിശിഷ്ട വ്യക്തികളുടെയും സുരക്ഷയ്‌ക്ക് ഭീഷണിയാകുമെന്ന് ഇന്റലിജൻസ് റിപ്പോർട്ടുണ്ട്. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി പാരാ-ഗ്ലൈഡറുകൾ, പാരാ-മോട്ടോറുകൾ, ഹാംഗ്-ഗ്ലൈഡറുകൾ, യുഎവികൾ, മൈക്രോലൈറ്റ് എയർക്രാഫ്റ്റുകൾ, റിമോട്ട് പൈലറ്റഡ് എയർക്രാഫ്റ്റുകൾ തുടങ്ങിയവയ്‌ക്ക് ഈ മേഖലയിൽ നാളെയും മറ്റന്നാളും നിരോധനം ഏർപ്പെടുത്തിയതായും ഡൽഹി പൊലീസ് അറിയിച്ചു. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ ഐപിസി 188-ാം വകുപ്പ് പ്രകാരം കേസെടുക്കുമെന്നും കമ്മീഷണർ സഞ്ജയ് അറോറ കൂട്ടിച്ചേർത്തു.
യോഗത്തിന് ശേഷം ഘടകകക്ഷികളുടെ പിന്തുണ അറിയിച്ച് കൊണ്ടുള്ള കത്ത് രാഷ്‌ട്രപതിക്ക് കൈമാറിയിരുന്നു. പിന്നാലെ സർക്കാർ രൂപീകരണത്തിനായി എൻഡിഎയെ രാഷ്‌ട്രപതി ക്ഷണിക്കുകയായിരുന്നു. സുശക്തവും വികസനോമുഖമായ സർക്കാരായിരിക്കും അധികാരത്തിലേറുകയെന്നും ജനങ്ങളുടെ പ്രതീക്ഷകൾ നിറവേറ്റി മുന്നോട്ട് പോകുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.