ലോക്സഭ തെരഞ്ഞെടുപ്പിൽ കൂപ്പുകുത്തിയതിന് പിന്നാലെ പിണറായി സർക്കാരിനെയും ഇടതുപക്ഷത്തെയും വിമർശിച്ച യാക്കോബായ നിരണം മുൻ ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മാർ കുറിലോസിസിന് പരസ്യ പിന്തുണയുമായി തിരുവല്ല ഏരിയ കമ്മിറ്റിയംഗം. ഉറച്ച നിലപാട് ഉറക്കെ പറയുന്നതാണ് നല്ലതെന്നും അതുകൊണ്ട് ആർക്കും ദോഷം ഉണ്ടാകില്ലെന്നും കെ. പ്രകാശ് ബാബു തുറന്നടിച്ചു.
പിണറായി സർക്കാരിനെതിരെ ഉന്നയിച്ച വിമർശനങ്ങളിൽ ഉറച്ചി നിൽക്കുന്നതായി ഗീവർഗീസ് മാർ കുറിലോസ് ആവർത്തിച്ചു. പറയാനുള്ളതെല്ലാം പോസ്റ്റിൽ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. സർക്കാരിനേറ്റ നിലവാര തകർച്ചയാണ് ലോക്സഭ തെരഞ്ഞെടുപ്പിലേറ്റ പരാജയത്തിന് പിന്നിലെന്നായിരുന്നു അദ്ദേഹം തുറന്നു പറഞ്ഞത്. തോൽവിയിൽ നിന്ന് പാഠം പഠിച്ചില്ലെങ്കിൽ ബംഗാളിന്റെയും ത്രിപുരയുടെയും ഗതിയാകും സിപിഎമ്മിന് ഉണ്ടാവുകയെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്.
തനിക്കെതിരായ പിണറായിയുടെ വിമർശനത്തിൽ പ്രതികരണത്തിനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇടതുപക്ഷം ഹൃദയപക്ഷംമാണെന്നും എന്നും ഇടതുപക്ഷത്തിനൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു. ധാർഷ്ട്യവും ധൂർത്തും ഇനിയും തുടർന്നാൽ ഇതിലും വലിയ തിരിച്ചടികൾ ആയിരിക്കും ഇടതുപക്ഷത്തെ കാത്തിരിക്കുക. എപ്പോഴും പ്രളയവും മഹാമാരികളും രക്ഷയ്‌ക്ക് എത്തണമെന്നില്ല. കിറ്റ് രാഷ്‌ട്രീയത്തിൽ ഒന്നിലധികം പ്രാവശ്യം ജനങ്ങൾ വീഴില്ല. ഇടതുപക്ഷം “ഇടത്ത് ” തന്നെ നിൽക്കണം. ഇടത്തോട്ട് ഇൻഡിക്കേറ്റർ ഇട്ടിട്ട് വലത്തോട്ട് വണ്ടിയോടിച്ചാൽ അപകടം ഉണ്ടാകും. ലക്ഷ്യസ്ഥാനത്ത് എത്തുകയുമില്ല എന്നാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്.