പത്തനംതിട്ട: അടവി ഇക്കോ ടൂറിസം മേഖലയിൽ അനധികൃതമായി സ്ഥാപിച്ച കൊടിമരം നീക്കിയ ഉദ്യോഗസ്ഥന്റെ കൈവെട്ടുമെന്ന് ഭീഷണിപ്പെടുത്തിയ സിപിഎം നേതാവിനെതിരെ ഉദ്യോഗസ്ഥർ വീണ്ടും രംഗത്ത്. തണ്ണിത്തോട് ലോക്കൽ സെക്രട്ടറി പ്രവീൺ പ്രസാദ് നേരത്തെയും കയ്യേറ്റത്തിന് ശ്രമിച്ചെന്നാണ് ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തൽ. വനത്തിൽ മാലിന്യം തള്ളിയത് ചോദ്യം ചെയ്തപ്പോഴായിരുന്നു കയ്യേറ്റ ശ്രമം. ബാർബർ ഷോപ്പിലെ മുടി ചാക്കിൽ കെട്ടി വനത്തിൽ തള്ളുകയും ഈ മുടി വന്യമൃഗങ്ങൾ തിന്നുന്ന ഗുരുതര സാഹചര്യം ഉണ്ടായതോടെയാണ് ഉദ്യോഗസ്ഥർ പരിശോധന നടത്തി ചോദ്യം ചെയ്തത്.
വനഭൂമിയിൽ അതിക്രമിച്ച് കയറി കൊടിമരം സ്ഥാപിച്ചതിനെതിരെ വനംവകുപ്പ് ഉദ്യോഗസ്ഥർ നടപടിയെടുത്തിരുന്നു. ഇതിൽ പ്രകോപിതരായ സിപിഎം- സിഐടിയു പ്രവർത്തകർ കഴിഞ്ഞ ദിവസം ഞള്ളൂർ വനംവകുപ്പ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. ഈ മാർച്ചിനിടെയാണ് പ്രവീൺ പ്രസാദ് ഭീഷണി മുഴക്കിയത്. അടി കൊടുത്തിട്ടുമുണ്ട്, ജയിലിൽ കിടന്നിട്ടുമുണ്ട്, വേണ്ടി വന്നാൽ കൊടി നീക്കിയ ഉദ്യോഗസ്ഥന്റെ കൈവെട്ടുമെന്ന് ലോക്കൽ സെക്രട്ടറി പറയുന്നത് വീഡിയോ ദൃശ്യങ്ങളിൽ വ്യക്തമാണ്.
ഭീഷണി മുഴക്കിയ നേതാക്കൾക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിരുന്നു. നടപടിയെടുത്തില്ലെങ്കിൽ പ്രതിഷേധം കടുപ്പിക്കുമെന്നും ജീവനക്കാരുടെ സംഘടന അറിയിച്ചു.