ഹൈദരാബാദ്: റാമോജി റാവു ഫിലിം സിറ്റി സ്ഥാപകനും മാദ്ധ്യമ രംഗത്തിലെ അതികായനുമായ റാമോജി റാവുവിന്റെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് ടിഡിപി നേതാവും ആന്ധ്രപ്രദേശ് നിയുക്ത മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു. അന്ധ്രപ്രദേശിലെ ജനങ്ങളുടെ നന്മയ്‌ക്കായി പ്രവർത്തിച്ച വ്യക്തിയായിരുന്നു രാമോജി റാവുവെന്നും അദ്ദേഹത്തിന്റെ വിയോഗം ഏവരേയും ദുഃഖിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. വാർത്താ ഏജൻസിയായ എഎൻഐയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
”വളരെയധികം ദുഃഖം പകരുന്ന വാർത്തയാണിത്. റാമോജി റാവു ഒരു യുഗപുരുഷനായിരുന്നു. അദ്ദേഹം മരിച്ചുവെന്നത് എനിക്ക് ഒരിക്കലും വിശ്വസിക്കാൻ സാധിക്കുന്നില്ല. ജനങ്ങളുടെ നന്മയ്‌ക്കായി അദ്ദേഹം നിരവധി പ്രവർത്തനങ്ങളാണ് നടത്തിയത്. ഒരു സാധാരണ ഗ്രാമത്തിലെ സാധാരണ കുടുംബത്തിൽ ജനിച്ച റാമോജി, കഠിന പ്രയത്നത്തിലൂടെയാണ് വിജയം നേടിയത്. ജനങ്ങൾക്ക് അറിവ് പകരാൻ അദ്ദേഹം ശ്രമിച്ചു. ധർമ്മത്തിലൂടെ മാത്രമേ പ്രവർത്തിക്കുകയുള്ളൂവെന്ന് അദ്ദേഹം എപ്പോഴും പറയുമായിരുന്നു. റാമോജി റാവു ആരംഭിച്ച ഇ-നാട് പത്രമാണ് ഇന്ന് ഓരോ വീടുകളിലും നമുക്ക് കാണാൻ സാധിക്കുക. അദ്ദേഹത്തിന്റെ വിയോഗത്തിൽ കുടുംബത്തിന്റെ ദുഃഖത്തിനൊപ്പം പങ്കുച്ചേരുന്നു.”-ചന്ദ്രബാബു നായിഡു പറഞ്ഞു.
മരണം വരെ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കണമെന്നായിരുന്നു റാമോജി റാവുവിന്റെ ആഗ്രഹം. അത് സഫലീകരിച്ചാണ് അദ്ദേഹം ലോകത്തിൽ നിന്ന് വിടപറഞ്ഞത്. ഇന്ന് ഇ-ടിവിയും ഇ-നാട് പത്രവും അന്ധ്ര പ്രദേശിന്റെ അവിഭാജ്യ ഘടകങ്ങളാണ്. റാമോജി റാവു ഫിലിംസിറ്റി ലോകത്തിലെ തന്നെ ഉയർന്ന നിലവാരം പുലർത്തുന്ന ഫിലിംസിറ്റികളിലൊന്നാണെന്നും ചന്ദ്രബാബു നായിഡു കൂട്ടിച്ചേർത്തു. റാമോജി റാവു നമ്മെ വിട്ടു പിരിഞ്ഞെങ്കിലും അദ്ദേഹത്തിന്റെ ആശയങ്ങളും തത്വങ്ങളും എന്നും ജനങ്ങൾക്ക് പ്രചോദനമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ന് രാവിലെയാണ് റാമോജി റാവു അന്തരിച്ചത്. ഉയർന്ന രക്ത സമ്മർദ്ദവും ശ്വാസതടസവും നേരിട്ടതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. അദ്ദേഹത്തിന്റെ നിര്യാണത്തിൽ നരേന്ദ്രമോദി, രാഷ്‌ട്രപതി ദ്രൗപദി മുർമു, സിനിമാ താരങ്ങൾ തുടങ്ങി ഒട്ടനവധി പേർ അനുശോചനം അറിയിച്ചിരുന്നു.