അമരാവതി: ഈസ്റ്റൺ നേവൽ കമാൻസ് (ഇഎൻസി) സന്ദർശിച്ച് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. തുടർച്ചയായി രണ്ടാമതും പ്രതിരോധമന്ത്രി പദത്തിലേറിയതിന് ശേഷം ആദ്യമായാണ് അദ്ദേഹം വിശാഖപട്ടണത്തെ ഇഎൻസിയിലെത്തുന്നത്. ഇന്ത്യൻ നാവികസേനയുടെ പ്രവർത്തന സന്നദ്ധത അവലോകനം ചെയ്യുന്നതിനൊപ്പം ഐഎൻഎസ് ജലാശ്വയിൽ ‘ഡേ അറ്റ് സീ’ യാത്രയും ചെയ്തു അദ്ദേഹം.
ഈസ്റ്റേൺ നേവൽ കമാൻഡിന്റെ വിവിധ കപ്പലുകൾ, അന്തർവാഹിനികൾ, വിമാനങ്ങൾ എന്നിവയുടെ പ്രവർത്തനങ്ങൾക്ക് അദ്ദേഹം സാക്ഷ്യം വഹിച്ചു, ഇന്ത്യൻ നാവികസേനയുടെ കരുത്തറിയിക്കുന്ന പ്രദർശനവും ഉണ്ടായിരുന്നു. നാവികസേന മേധാവി അഡ്മിറൽ ദിനേശ് കെ ത്രിപാഠി, ഈസ്റ്റേൺ നേവൽ കമാൻഡിലെ ഫ്ലാഗ് ഓഫീസർ കമാൻഡിംഗ് ഇൻ ചീഫ് വൈസ് അഡ്മിറൽ രാജദേഷ് പെൻഡാർക്കർ എന്നിവരും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.
ഇന്ത്യൻ മഹസമുദ്ര മേഖലയിൽ പ്രതിരോധം തീർക്കുന്നതിൽ മികവ് പുലർത്തുന്ന സേനയെ പ്രതിരോധമന്ത്രി അഭിനന്ദിക്കുകയും ചെയ്തു. മേഖലയിലെ രാജ്യങ്ങൾ തമ്മിലുള്ള സൗഹൃദം തുടരാനും പുരോഗതിയുടെ പാതയിൽ ഒരുമിച്ച് മുന്നേറാനും പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരുന്നു. ഇതിന്റെ പശ്ചത്തലത്തിൽ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തിന്റെ വളർച്ചയിൽ നിർണായക പങ്ക് വഹിക്കുന്നതിന് നാവികസേനയെ പ്രതിരോധ മന്ത്രി പ്രശംസിച്ചു.
കഴിഞ്ഞ മാർച്ചിൽ സൊമാലിയൻ കൊള്ളക്കാരിൽ നിന്ന് 23 പാക് പൗരന്മാരെ മോചിപ്പിച്ചപ്പോൾ നാവികസേന അറബിക്കടലിൽ നടത്തിയ ധീര പ്രവൃത്തിയെ അദ്ദേഹം പ്രത്യേകം പരാമർശിച്ചു. നാവിക സേനാംഗങ്ങളുടെ മാനവികതയും മൂല്യങ്ങളുടെയും പ്രകടനമാണ് അവിടെ ദർശിക്കാൻ കഴിഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.