ന്യൂഡൽഹി: എഎപി വനിതാ നേതാവ് സ്വാതി മാലിവാളിനെ ആക്രമിച്ച കേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അനുയായി ബൈഭവ് കുമാറിന്റെ ജുഡീഷ്യൽ കസ്റ്റഡി കാലാവധി നീട്ടി. ഈ മാസം 22 വരെയാണ് നീട്ടിയത്. വീഡിയോ കോൺഫറൻസിലൂടെയാണ് ബൈഭവിനെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയത്. 22-ന് പ്രതിയെ വീണ്ടും ഹാജരാക്കണമെന്ന് കോടതി പൊലീസ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
കഴിഞ്ഞ ദിവസം അന്വേഷണ ഉദ്യോഗസ്ഥർ ഹാജരാകാത്തതിനെ തുടർന്ന് ബൈഭവിന്റെ ജുഡീഷ്യൽ കാലാവധി ഒരു ദിവസത്തേക്ക് നീട്ടിയിരുന്നു. ഭീഷണിപ്പെടുത്തൽ, ആക്രമണം, ബലപ്രയോഗം തുടങ്ങിയ കുറ്റങ്ങൾക്കുളള വകുപ്പുകൾ പ്രകാരമാണ് ബൈഭവ് കുമാറിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കൂടാതെ തെളിവ് ഇല്ലാതാക്കിയതിനും തെറ്റായ വിവരങ്ങൾ കൈമാറിയതിനും ഐപിസി വകുപ്പുകളും ചുമത്തിയിട്ടുണ്ട്.
കെജ്‌രിവാളിന്റെ ഔദ്യോഗിക വസതിയിൽ വച്ച് സ്വാതി മാലിവാളിനെ ആക്രമിച്ച കേസിൽ മെയ് 13-നാണ് ബൈഭവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്താനെത്തിയ തന്നെ ബൈഭവ്, ആക്രമിക്കുകയും ചവിട്ടി വീഴ്‌ത്തുകയും ചെയ്തുവെന്നാണ് സ്വാതി മാലിവാളിന്റെ പരാതി.
ബൈഭവിന്റെ പക്കൽ നിന്നും പൊലീസ് ഫോൺ പിടിച്ചെടുത്തെങ്കിലും ഇത് ഫോർമാറ്റ് ചെയ്തിരുന്നു. മുംബൈയിൽ വച്ച് ഇയാൾ ഇത് ഫോർമാറ്റ് ചെയ്തുവെന്നാണ് പൊലീസിന് വിവരം ലഭിച്ചത്. തുടർന്ന് തെളിവ് നശിപ്പിച്ചതിന് ബൈഭവിനെതിരെ ഐപിസി 201-ാം വകുപ്പ് കൂടി ചേർക്കുകയായിരുന്നു.