മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളിൽ ഒന്നാണ് സിദ്ദിഖ് ലാൽ സംവിധാനം ചെയ്ത ഗോഡ് ഫാദർ. 405 ദിവസം ചിത്രം തിയേറ്ററുകളിൽ നിറഞ്ഞ സദസ്സിൽ ഓടിയിരുന്നു. ആ വർഷത്തെ ജനപ്രിയ ചിത്രത്തിനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം സിനിമ സ്വന്തമാക്കി. സിനിമയിലെ അഞ്ഞൂറാനെയും ആനപ്പാറ അച്ചാമ്മയെയും മലയാളികൾക്ക് ഒരിക്കലും മറക്കാൻ കഴിയില്ല. സ്വർഗ്ഗ ചിത്ര അപ്പച്ചൻ ആയിരുന്നു അഞ്ഞൂറാൻ സിനിമ നിർമ്മിച്ചത്. അഞ്ഞൂറാൻ എന്ന ശക്തമായ കഥാപാത്രത്തിലേക്ക് നാടകനടനായ എൻ എൻ പിള്ള എത്തിയത് എങ്ങനെയെന്നള്ള കഥ പറയുകയാണ് സ്വർഗ്ഗചിത്ര അപ്പച്ചൻ.
“ചില സിനിമയ്‌ക്ക് കഥ മാത്രം പോരാ കാസ്റ്റിംഗ് കറക്റ്റ് ആയിരിക്കണം. കാസ്റ്റിംഗ് എന്ന് പറയുന്നത് വലിയ ഒരു ഘടകമാണ്. അഞ്ഞൂറാനിൽ അച്ഛന്റെ വേഷം തിലകൻ ചേട്ടനെ വെച്ച് ചെയ്താലോ എന്നാണ് ആദ്യമാലോചിച്ചത്. പിന്നെ മധു സാറിനെ വെച്ച് ചെയ്താലോ എന്നാലോചിച്ചു. എന്നാൽ അതിലും വലിയ ഒരാളെ വെച്ച് ചെയ്യണമെന്നായിരുന്നു സിദ്ദിഖ് ലാലിന്. തിലകൻ ചേട്ടന് അച്ഛാ എന്ന് വിളിക്കുന്ന ഒരാൾ വേണം. തിലകൻ ചേട്ടൻ പ്രായമുണ്ടല്ലോ. തിലകൻ ചേട്ടൻ ഒരാൾ അച്ചാ എന്ന് വിളിക്കണമെങ്കിൽ എത്ര പ്രായം വേണം”.
“തിലകൻ ചേട്ടനെക്കാൾ 20 വയസ്സെങ്കിലും മേലെ വേണം. തിലകൻ ചേട്ടന് അച്ഛാ എന്ന് വിളിക്കാൻ കഴിയുന്ന ഒരാൾ സിനിമയിൽ തന്നെ ഇല്ല. അങ്ങനെയാണ് നാടക നടനായ എൻ. എൻ പിള്ള സാറിലേക്ക് പോയത്. ലാലാണ് അദ്ദേഹത്തിന്റെ കാര്യം പറയുന്നത്. വിജയരാഘവനെ വിളിച്ചു ചോദിച്ചപ്പോൾ നിങ്ങൾ തന്നെ അച്ഛനെ വന്നു വിളിക്കാൻ അദ്ദേഹം പറഞ്ഞു. അച്ഛൻ ചീത്ത പറയുകയാണെങ്കിൽ അത് കേട്ടിട്ട് പൊയ്‌ക്കോ. ഞാൻ അച്ഛനോട് പറയത്തില്ല എന്ന് വിജയരാഘവൻ പറഞ്ഞു. ഞാനും സിദ്ധിക്കും ലാലും ഒരുമിച്ചു പോയി കണ്ടു. ആദ്യം പുള്ളിക്ക് ഒട്ടും താല്പര്യമില്ലായിരുന്നു”.
“സിനിമയിൽ അഭിനയിക്കാൻ പിള്ള സാറിന് ഇഷ്ടമല്ലായിരുന്നു. നാട്ടിൽ വേറെ സിനിമക്കാരില്ലേ. എന്നെ തിരഞ്ഞു പിടിക്കാനുള്ള കാരണം എന്താണെന്ന് അദ്ദേഹം ചോദിച്ചു. അദ്ദേഹത്തോട് കഥ പറഞ്ഞു. സാറ് ചെയ്താൽ മാത്രമേ ഞങ്ങൾക്ക് തൃപ്തി വരികയുള്ളൂ എന്നും പറഞ്ഞു. മനസ്സില്ല മനസ്സോടെയാണ് സമ്മതിക്കുന്നതെങ്കിലും ലൊക്കേഷനിൽ വന്നപ്പോൾ വേറൊരു മനുഷ്യനായി മാറി. ഒരുപാട് കഷ്ടപ്പെട്ട് ബുദ്ധിമുട്ടിയാണ് അദ്ദേഹം ആ ക്യാരക്ടർ ചെയ്തത്”-സ്വർഗ്ഗചിത്ര അപ്പച്ചൻ പറഞ്ഞു.