ബീജിങ്: തെക്കൻ ചൈന കടലിലെ തർക്കമേഖലയിൽ അതിക്രമിച്ചു കടക്കുന്ന വിദേശികളെ കസ്റ്റഡിയിലെടുക്കാൻ അനുവദിക്കുന്ന നിയമം ചൈനയിൽ പ്രാബല്യത്തിലായി. തെക്കൻ ചൈന കടലിൽ പൂർണമായി പിടിമുറുക്കുകയെന്ന ലക്ഷ്യത്തോടെയാണ് ചൈനയുടെ നീക്കം.
തെക്കൻ ചൈന സമുദ്രമേഖലയുടെ നിയന്ത്രണത്തിനായി അവകാശവാദം ഉന്നയിച്ച ഫിലിപ്പീൻസ് ഉൾപ്പെടെയുള്ള തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളെ പ്രതിരോധിക്കുകയെന്ന ഉദ്ദേശ്യവും ചൈനയുടെ നീക്കത്തിലുണ്ട്. സംശയകരമായി സമുദ്രാതിർത്തി കടക്കുന്ന വിദേശികളെ 60 ദിവസം വരെ തടവിൽ വയ്‌ക്കാവുന്ന പുതിയ നിയമം. അതിർത്തി ഭേദിക്കുന്ന കപ്പലുകളും കസ്റ്റഡിയിലെടുക്കാം.
ചൈനീസ് തീരസംരക്ഷണ സേനയുടെ നീക്കത്തിൽ ഫിലിപ്പീൻസ് സൈനിക മേധാവി ജനറൽ റോമിയോ ബ്രൗണർ ആശങ്കയറിയിച്ചു. ക്രൂരവും മനുഷ്യത്വരഹിതവുമായ പ്രവർത്തിയെന്നാണ് ചൈനീസ് നടപടിയെ ഫിലിപ്പീൻസ് വിലയിരുത്തിയത്. നിലവിലെ ദ്വീപുകളിൽ അവകാശവാദം ഉന്നയിക്കുന്നതിനൊപ്പം കൃത്രിമ ദ്വീപുകൾ നിർമിച്ചാണ് ചൈന മേഖലയിൽ ആധിപത്യം ഉറപ്പിക്കാൻ ശ്രമിക്കുന്നതെന്നും ഫിലിപ്പീൻസ് ആരോപിച്ചു.
തെക്കൻ ചൈന കടലിലെ ചൈനയുടെ അപകടകരമായ കടന്നുകയറ്റത്തെ വെള്ളിയാഴ്ച ജി 7 ഉച്ചകോടിയും അപലപിച്ചിരുന്നു. തെക്കൻ ചൈന കടലിലെ ചൈനയുടെ സൈനിക വൽക്കരണത്തെ തീർത്തും എതിർക്കുന്നുവെന്ന് ആയിരുന്നു ജി 7 രാജ്യങ്ങളുടെ പ്രസ്താവന.
ചൈനയെപ്പോലെ തന്നെ വിയറ്റ്‌നാം ഫിലിപ്പീൻസ്, മലേഷ്യ, ബ്രൂണൈ തുടങ്ങിയ രാജ്യങ്ങൾക്കും നിർണായകമാണ് തെക്കൻ ചൈന സമുദ്രമേഖല. തന്ത്രപ്രധാന സമുദ്രപാതയായ ഇതുവഴി കോടികളുടെ ചരക്കുഗതാഗതമാണ് നടക്കുന്നത്.