ന്യൂഡൽഹി: എഐ നിർമ്മിത ഡീപ് ഫെയ്‌ക്ക് വീഡിയോകൾക്കും വ്യാജ ഓൺലൈൻ ഉള്ളടക്കങ്ങൾക്കും തടയിടാൻ കേന്ദ്രസർക്കാർ. മൂന്നാം മോദി സർക്കാർ ഇത്തരം വ്യാജ വീഡിയോകളുടെയും ഉള്ളടക്കങ്ങളുടെയും അപകട സാധ്യതകൾ പരിശോധിക്കുന്നതിനായുള്ള ബിൽ വരാനിരിക്കുന്ന പാർലമെന്റ് സമ്മേളനങ്ങളിൽ അവതരിപ്പിക്കുവാൻ ഒരുങ്ങുന്നതായാണ് ബന്ധപ്പെട്ട വൃത്തങ്ങൾ നൽകുന്ന വിവരം.
എഐ സാങ്കേതിക വിദ്യ മികച്ച രീതിയിൽ ഉപയോഗിക്കാനുള്ള സാധ്യതകൾ കണ്ടെത്തുന്നതിന് കൂടുതൽ ഊന്നൽ നൽകുന്നതാണ് ബില്ല്. ഡിജിറ്റൽ ഇന്ത്യ ബിൽ എന്ന് പേരിട്ടിരിക്കുന്ന ബില്ല് പാർലമെൻറിൽ അവതരിപ്പിക്കുന്നതിനുമുമ്പ് പൊതുജനങ്ങളുടെ അഭിപ്രായവും തേടിയേക്കുമെന്നാണ് സൂചന.
യൂട്യൂബ് ഉൾപ്പെടെയുളള പ്ലാറ്റ്‌ഫോമുകളിലൂടെ നിയമലംഘനം നടത്തുന്നതും അതിന് പ്രേരിപ്പിക്കുന്നതുമായ വീഡിയോകൾ പുറത്തുവിടുന്നതിനും പ്രചരിപ്പിക്കുന്നതിനും നിയന്ത്രണം വരുമെന്നാണ് സൂചനകൾ. കഴിഞ്ഞ വർഷം ആദ്യം, അന്നത്തെ കേന്ദ്ര ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി സഹമന്ത്രി രാജീവ് ചന്ദ്രശേഖറും ബില്ലിനെക്കുറിച്ച് സൂചന നൽകിയിരുന്നു. ഇത് അടുത്ത സർക്കാർ നിയമമാക്കുന്നതിനും നടപ്പിലാക്കുന്നതിനും വേണ്ടി ഏറ്റെടുക്കുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.