ന്യൂഡൽഹി: വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ രണ്ട് മാസത്തിനകം സർവ്വീസ് ആരംഭിക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ട്രെയിൻ സെറ്റുകൾ ബെംഗളൂരുവിലെ ബിഇഎംഎൽ ലിമിറ്റഡിലാണ് നിർമ്മിക്കുന്നതെന്നും ഇത് അവസാനഘട്ടത്തിലാണെന്നും അദ്ദേഹം പറഞ്ഞു. അന്താരാഷ്‌ട്ര നിലവാരത്തിലുള്ള മികച്ച യാത്രാ സൗകര്യമൊരുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.
”ഓസ്റ്റെനിറ്റിക് സ്റ്റെയിൻലെസ് സ്റ്റീൽ കൊണ്ടാണ് ട്രെയിനുകളുടെ ബോഡി നിർമ്മിച്ചിരിക്കുന്നത്. ഇന്റീരിയർ, എക്‌സ്റ്റീരിയർ, സ്ലീപ്പർ ബെർത്ത് എന്നിവയ്‌ക്കും പ്രധാന്യം നൽകുന്നുണ്ട്. മൂക്ക് കോൺ മുതൽ ഇന്റീരിയർ ലൈറ്റുകൾ, കപ്ലറുകൾ, ഗാംഗ്വേകൾ തുടങ്ങിയവയെല്ലാം സ്ലീപ്പർ ട്രെയിനിന്റെ മാനദണ്ഡങ്ങൾ പാലിക്കുന്ന രീതിയിലാണ് നിർമ്മിച്ചിരിക്കുന്നത്”.- അദ്ദേഹം പറഞ്ഞു.
16 കോച്ചുകളിലായി 823 സ്ലീപ്പർ ബെർത്തുകളാണ് ട്രെയിനിലുണ്ടാകുക. ഇതിൽ 11 തേർഡ് എസി കോച്ചുകളും നാല് ടു ടയർ എസി കോച്ചുകളും ഒരു വൺ ടയർ എസി കോച്ചും ഉൾപ്പെടുന്നു. ഭിന്നശേഷിക്കാർക്കായി പ്രത്യേക ടോയ്‌ലറ്റും ബെർത്തും വന്ദേഭാരത് സ്ലീപ്പറിലുണ്ടാവും. ഓട്ടോമാറ്റിക് ഡോറുകളാണ് മറ്റൊരു പ്രത്യേകത.