മുംബൈ: കുടിവെള്ള പദ്ധതിക്കുള്ള ടണൽ നിർമാണത്തിനിടെ മണ്ണിടിഞ്ഞ് 18 ദിവസമായി തുരങ്കത്തിൽ കുടുങ്ങി 38-കാരൻ. മഹാരാഷ്‌ട്രയിലെ പാൽഘർ ജില്ലയിലാണ് സംഭവം. ജെസിബി ഓപ്പറേറ്ററായ രാകേഷ് യാദവാണ് ടണലിൽ കുടുങ്ങി കിടക്കുന്നത്. രക്ഷാപ്രവർത്തനത്തിന് സൈന്യമെത്തുമെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ അറിയിച്ചു. കുടുംബത്തിന് സർക്കാർ ധനസഹായവും പ്രഖ്യാപിച്ചിട്ടുണ്ട്.
മെയ് 29-നായിരുന്നു സംഭവം. ഭൂഗർഭ പൈപ്പ് ലൈൻ ബന്ധിപ്പിക്കുന്നതിനുള്ള ടണലിംഗ് പ്രക്രിയയ്‌ക്കിടെയാണ് രാകേഷ് യാദവ് തുരങ്കത്തിൽ കുടുങ്ങിയത്. ഇരുവശവും മണ്ണിടിഞ്ഞതോടെയാണ് തിരികെ കയറാൻ സാധിക്കാത്ത വിധത്തിൽ രാകേഷ് കുടുങ്ങിയത്.
സംസ്ഥാന അഗ്നിശമന സേനയും ദേശീയ ദുരന്ത നിവാരണ അതോറിറ്റിയും രക്ഷാപ്രവർത്ത ശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല. ചെളി നിറഞ്ഞതോടെ രക്ഷാപ്രവർത്തനം ദുഷ്കരമാക്കി. പിന്നാലെയാണ് തിരച്ചിലിന് സൈന്യമെത്തുന്നത്.അത്യാധുനിക യന്ത്ര സംവിധാനത്തിന്റെ സഹായത്തോടെയാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്. രാകേഷ് തിരിച്ചുവരുമെന്ന പ്രതീക്ഷയിലും പ്രാർത്ഥനയിലുമാണ് സഹപ്രവർത്തകരും കുടുംബാംഗങ്ങളും.