ന്യൂഡൽഹി: യുക്രെയ്‌നെ സമാധാന വഴിയിൽ മടക്കി കൊണ്ടുവരികയെന്ന ലക്ഷ്യത്തോടെ ഒത്തുചേർന്ന് ലോകരാജ്യങ്ങൾ. സ്വിറ്റ്‌സർലൻഡിൽ നടന്ന സമാധാന സമ്മേളനത്തിൽ യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസ് ഉൾപ്പെടെയുളളവർ പങ്കെടുക്കുന്നുണ്ട്. അതേസമയം റഷ്യയും ചൈനയും യോഗത്തിൽ നിന്ന് വിട്ടുനിൽക്കുകയാണ്. ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശകാര്യമന്ത്രാലയം സെക്രട്ടറി പവൻ കപൂർ യോഗത്തിൽ പങ്കെടുക്കും.
ഇറ്റലിയിൽ നടന്ന ജി 7 ഉച്ചകോടിക്കിടെ യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമർ സെലൻസ്‌കിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് യുക്രെയ്ൻ വിഷയത്തിൽ നടക്കുന്ന യോഗത്തിൽ ഇന്ത്യ പങ്കെടുക്കുന്നതും. റഷ്യ- യുക്രെയ്ൻ യുദ്ധത്തിന് സമാധാനപരമായ പരിഹാരമുണ്ടാക്കാൻ ഇന്ത്യ സാധ്യമായതെല്ലാം ചെയ്യുമെന്ന് പ്രധാനമന്ത്രി ഉറപ്പുനൽകിയിരുന്നു.
2022 അവസാനത്തോടെ സെലൻസ്‌കി മുന്നോട്ടുവെച്ച 10 ഇന സമാധാന നിർദ്ദേശങ്ങളിൽ ഊന്നിയാണ് ചർച്ചകൾ നടക്കുന്നത്. സമ്മേളനത്തിൽ രൂപം നൽകുന്ന സമാധാന പദ്ധതി റഷ്യയ്‌ക്ക് സമർപ്പിക്കുമെന്നും റഷ്യ അംഗീകരിച്ചാൽ അടുത്ത സമ്മേളനം ഉടൻ ചേരുമെന്നും സെലൻസ്‌കി വ്യക്തമാക്കി. സമഗ്രമായ സമാധാന ഫോർമുലയായിരിക്കും മുന്നോട്ടുവെയ്‌ക്കുകയെന്നും എല്ലാ നിർദ്ദേശങ്ങളും പരിഗണിക്കുന്നതിൽ സന്തോഷമേയുളളൂവെന്നും സെലൻസ്‌കി പറഞ്ഞു.
ഏഷ്യൻ രാജ്യങ്ങൾക്ക് പുറമേ ലാറ്റിൻ അമേരിക്ക, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക, യൂറോപ്പ്, പസഫിക്, ഓസ്‌ട്രേലിയ, വടക്കേ അമേരിക്ക തുടങ്ങി മേഖലകളിൽ നിന്നുളള രാജ്യങ്ങളുടെ പ്രതിനിധികളും സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. മേഖലയിൽ സമാധാനം എങ്ങനെ സ്ഥാപിക്കാം എന്നതിലാണ് ആദ്യം തീരുമാനമെടുക്കേണ്ടതെന്നും അതിൽ ധാരണയായാൽ യുദ്ധം അവസാനിപ്പിക്കുന്നത് രണ്ടാമത്തെ ഘട്ടമാണെന്നും സെലൻസ്‌കി പറഞ്ഞു.
യുക്രെയ്‌ന് പൂർണ പിന്തുണയാണ് അമേരിക്ക നൽകുന്നതെന്ന് യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസ് വ്യക്തമാക്കി. കഴിഞ്ഞ മാസം ചൈനയും ബ്രസീലും യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുളള ആറിന പൊതുധാരണയ്‌ക്ക് രൂപം നൽകിയിരുന്നു. സമാധാനത്തിനായി ലോക രാജ്യങ്ങൾ മുന്നോട്ടുവരണമെന്നും സമാധാന ചർച്ചകൾ ഉചിതമായ സമയത്ത് നടത്തണമെന്നും ഇരുരാജ്യങ്ങളെയും അതിൽ ഭാഗമാക്കണമെന്നും ചൈനയും ബ്രസീലും ആവശ്യപ്പെട്ടിരുന്നു.