ചെന്നൈ: ജൂലൈ 10 ന് നടക്കാനിരിക്കുന്ന വിക്രവാണ്ടി ഉപതെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുന്നതായി തമിഴ്‌നാട്ടിലെ പ്രധാന പ്രതിപക്ഷമായ എഐഎഡിഎംകെ. തമിഴ്നാട് മുൻ മുഖ്യമന്ത്രിയും എഐഎഡിഎംകെ നേതാവുമായ എടപ്പാടി കെ പളനിസ്വാമിയാണ് നിലപാട് വ്യക്തമാക്കിയത്.
പണത്തിന്റെ ശക്തിയും കായികബലവും ഉപയോഗിച്ചാണ് ഭരണ കക്ഷിയായ ഡിഎംകെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതെന്ന് എടപ്പാടി പളനി സ്വാമി ആരോപിച്ചു. നീതിപൂർവ്വമായ രീതിയിൽ തെരഞ്ഞെടുപ്പ് നടക്കാൻ അവർ അനുവദിക്കില്ല. ജനങ്ങൾക്ക് സ്വതന്ത്രരായി വോട്ട് ചെയ്യാനുള്ള അവകാശവും നിഷേധിക്കപ്പെടുമെന്നും അതുകൊണ്ടാണ് തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാൻ തീരുമാനിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു.
ജനാധിപത്യത്തെ കൊന്നൊടുക്കുന്ന പാർട്ടിയാണ് ഡിഎംകെ. ഈറോഡ് നിയമസഭാ ഉപതെരഞ്ഞെടുപ്പ് നീതിപൂർവ്വമായിട്ടല്ല നടന്നതെന്ന കാര്യവും എടപ്പാടി പളനിസ്വാമി ചൂണ്ടിക്കാട്ടി. മനുഷ്യരെ മൃഗതുല്യമായി ഹാളിൽ അടച്ചിട്ട സാഹചര്യം വരെയുണ്ടായെന്നും ഡിഎം കെയുടെ ജനാധിപത്യ വിരുദ്ധ പ്രവർത്തനങ്ങൾക്ക് തെരഞ്ഞെടുപ്പ് ഉദ്യോഗസ്‌ഥരും ഒത്താശ ചെയ്യുകയാണെന്നും എഐഎഡിഎംകെ ആരോപിച്ചു.
വില്ലുപുരത്തെ വിക്രവാണ്ടി മണ്ഡലത്തിൽ ഡിഎംകെ എംഎൽഎ പുകഴേന്തി(71) യുടെ നിര്യാണത്തെത്തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.