മുംബൈ: എൻഡിഎ സർക്കാരിന് മഹാ വികാസ് അഘാഡിയുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് ബിജെപി വനിതാ നേതാവ് ഷൈന എൻസി. എൻഡിഎ സർക്കാരിന് ജനവിധി മാത്രം മതിയെന്നും അവരുടെ സർട്ടിഫിക്കറ്റ് ഞങ്ങൾക്ക് ലഭിച്ചുവെന്നും ഷൈന പറഞ്ഞു. വീഡിയോ പ്രതികരണത്തിലാണ് ഉദ്ധവ് താക്കറെയുടെ ആരോപണങ്ങൾക്ക് ഷൈന മറുപടി നൽകിയത്.
ബിജെപിക്ക് നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ 240 സീറ്റുകൾ ലഭിച്ചു. എൻഡിഎ സഖ്യത്തിലൂടെ അത് 300 കടന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ എൻഡിഎ മൂന്നാമതും അധികാരത്തിലെത്തി. അതിനാൽ ഞങ്ങളെ ഓർത്ത് നിങ്ങൾ വിഷമിക്കുന്നത് എന്തിന്…?, നിങ്ങൾ ആദ്യം മഹാരാഷ്‌ട്രയെ കുറിച്ച് ചിന്തിക്കൂ. അവിഭക്ത ശിവസേന അധികാരത്തിന് വേണ്ടി ഒരിക്കലും അവരുടെ ആശയങ്ങൾ ഉപേക്ഷിക്കില്ലായിരുന്നുവെന്നും അധികാരമില്ലാത്തതിനാൽ അവർ നിരാശരാണെന്നും ഷൈന പറഞ്ഞു.
മഹാ വികാസ് അഘാഡി സഖ്യമല്ല മഹാ വിനാശ് അഘാഡി സഖ്യമായി മാറിയെന്നും ഷൈന വിമർശിച്ചു. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മഹാ വികാസ് അഘാഡി സഖ്യത്തെ പരാജയപ്പെടുത്തുമെന്ന് കേന്ദ്രമന്ത്രി രാംദാസ് അത്താവലെ പറഞ്ഞു. യുബിടി ശിവസേന, ശരദ് പവാറിന്റെ എൻസിപി, രാഹുലിന്റെ കോൺഗ്രസ് എന്നിവയെ തകർക്കാനാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്. ഞങ്ങളോടൊപ്പം 240-ലധികം എംഎൽഎമാരുണ്ട്. ഉദ്ധവ് താക്കെറെയ്‌ക്ക് എന്ത് വേണമെങ്കിലും പറയാം. അടുത്ത അഞ്ച് വർഷത്തേക്ക് ഞങ്ങൾ അധികാരത്തിലെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ തങ്ങൾ വിജയിക്കുമെന്നാണ് താക്കെറെ അടുത്തിടെ മാദ്ധ്യമപ്രവർത്തകരോട് പ്രതികരിച്ചത്. ഭരണഘടനയെ സംരക്ഷിക്കാനാണ് ഞങ്ങൾ അധികാരത്തിലെത്തുന്നത് എന്നായിരുന്നു താക്കെറെയുടെ വാദം.