തിരുവനന്തപുരം: പാർട്ടിയിലെയും ഭരണത്തിലെയും തിരുത്തപ്പെടേണ്ട പ്രവണതകൾ തിരുത്തണമെന്ന് തോമസ് ഐസക്. തെറ്റ് മനസിലാക്കി തിരുത്താൻ തയ്യാറാകണമെന്നും ജനങ്ങളുടെ വിമർശനം തുറന്ന മനസ്സോടെ കേൾക്കാൻ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യ യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് മുൻ ധനകാര്യമന്ത്രി കൂടിയായ ഐസക്ക് വിമർശനമുയർത്തിയത്.
”ജനങ്ങളോട് തുറന്ന മനസോടെ സംവദിച്ചു പോണം. അവർ പറയുന്ന കാര്യങ്ങൾ അംഗീകരിക്കാൻ കഴിഞ്ഞില്ലെങ്കിലും പരിഗണിക്കുകയെങ്കിലും വേണം. പാർട്ടിക്കാരുടേതല്ല ജനങ്ങളുടെ പാർട്ടിയാണ് സിപിഎം. തുറന്ന മനസ്സോടെ അവരുടെ വിമർശനങ്ങൾ കേൾക്കണം. അല്ലാതെ വിശദീകരണം നൽകി മുന്നോട്ട് പോകാൻ അധികകാലം കഴിയില്ല. സിപിഎം അനുകൂലികളായ ഒരു വിഭാഗം കഴിഞ്ഞ തെരഞ്ഞടുപ്പിൽ എതിരായി വോട്ട് ചെയ്തു. എന്തുകൊണ്ട് അവർ അത് ചെയ്തെന്ന് മനസിലാക്കി തിരുത്തുകയാണ് വേണ്ടത്. അത് മനസിലാകണമെങ്കിൽ സംവാദങ്ങൾ ഉണ്ടാകണം. എന്താണ് പിശക്, എന്താണ് മാറ്റം വരാൻ കാരണം, പാർട്ടി പ്രവർത്തകരുടെ പെരുമാറ്റം, അഴിമതി, സർക്കാരിന്റെ പ്രവർത്തനങ്ങളോടുള്ള അനിഷ്ടം. ആനുകൂല്യങ്ങൾ ലഭിക്കാതെ വന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ സംവദിച്ച് മനസിലാക്കണം”. – തോമസ് ഐസക്ക് പറഞ്ഞു.
സമൂഹമാദ്ധ്യമങ്ങളിൽ മാന്യതയുടെ മുഖംമൂടിയണിഞ്ഞ് സൈബർ പോരാളികളായി പ്രവർത്തിക്കുന്നവരുണ്ട്. നാല് – അഞ്ച് വർഷങ്ങൾക്ക് മുമ്പും സോഷ്യൽ മീഡിയ പ്രചാരണത്തിനെതിരെ വിമർശനമുയർന്നിട്ടുണ്ട്. ഈ കഴിഞ്ഞ തെരഞ്ഞെടുപ്പിലും അത്തരത്തിലുള്ള പരാമർശം ഉണ്ടായതെന്നും അത് വിപരീത ഫലമാണ് ഉണ്ടാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.