തൃശൂർ; തൃശൂരിൽ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന കെ മുരളീധരനെ അനുകൂലിച്ച് വീണ്ടും ഫ്‌ളക്‌സുകൾ. തൃശൂരിലെ കോൺഗ്രസ് പ്രവർത്തകർ എന്ന പേരിലാണ് കെ മുരളീധരന്റെ ഫോട്ടോ വെച്ച ഫ്‌ളക്‌സ് ബോർഡ് പ്രത്യക്ഷപ്പെട്ടത്. ഡിസിസി ഓഫീസിലേക്കുളള വഴിയിലാണ് ഫ്‌ളക്‌സ് വച്ചിരിക്കുന്നത്.
‘വർഗീയതക്കെതിരെയുള്ള പോരാട്ടത്തിൽ ചതിയുടെ പത്മവ്യൂഹത്തിൽപെട്ട് യുദ്ധഭൂമിയിൽ പിടഞ്ഞുവീണ മുരളിയേട്ടാ മാപ്പ്’ ‘നയിക്കാൻ നിങ്ങളില്ലെങ്കിൽ ഞങ്ങളുമില്ല’ എന്ന വാചകങ്ങളാണ് ഫ്‌ളക്‌സിൽ ഉളളത്.
തൃശൂർ ഡിസിസിയുടെ താൽക്കാലിക പ്രസിഡന്റായി വികെ ശ്രീകണ്ഠൻ എംപി ചുമതലയേൽക്കുന്നതിന് മുന്നോടിയായിട്ടാണ് ഫ്‌ളക്‌സ് ബോർഡുകൾ വെച്ചതെന്ന് കരുതുന്നു. പാർട്ടി നൽകിയ ഉത്തരവാദിത്വം ആത്മാർത്ഥമായി നിർവഹിക്കുംമെന്നും ഡിസിസി ഓഫീസിൽ പുകയുണ്ടാകില്ലെന്നും വികെ ശ്രീകണ്ഠൻ ചുമതലയേറ്റെടുത്ത ശേഷം പ്രതികരിച്ചു. എഴുതി തള്ളാൻ കഴിയുന്ന സ്ഥലമല്ല തൃശൂർ. തെരഞ്ഞെടുപ്പിലെ പരാജയത്തിൽ നിന്ന് പാഠങ്ങൾ ഉൾക്കൊള്ളുമെന്നും വികെ ശ്രീകണ്ഠൻ പറഞ്ഞു.
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിൽ എൻഡിഎ വിജയിക്കുകയും യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരൻ മൂന്നാം സ്ഥാനത്താകുകയും ചെയ്തതോടെയാണ് ജില്ലാ കോൺഗ്രസ് നേതൃത്വത്തിൽ പരസ്യമായ പോര് തുടങ്ങിയത്. ഡിസിസി അദ്ധ്യക്ഷനായിരുന്ന ജോസ് വളളൂരും യുഡിഎഫ് ജില്ലാ ചെയർമാൻ എൻപി വിൻസെന്റും ദേശീയ നേതൃത്വത്തിന്റെ നിർദ്ദേശപ്രകാരം സ്ഥാനം രാജിവെച്ചിരുന്നു.