മുംബൈ: സൽമാൻ ഖാനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന വീഡിയോ പ്രചരിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. രാജസ്ഥാൻ സ്വദേശിയായ ബൻവാരിലാൽ ലതുർലാലാണ് അറസ്റ്റിലായത്. മുംബൈ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പ്രതിക്ക് ലോറൻസ് ബിഷ്ണോയിയുടെ കൂട്ടാളികളുമായും ഗോൾഡി ബ്രാർ സംഘവുമായും ബന്ധമുണ്ടെന്ന് പൊലീസ് സംശയിക്കുന്നുണ്ട്.
സൽമാൻ ഖാനെ വധിക്കുമെന്ന് പറഞ്ഞുകൊണ്ട് യൂട്യൂബിലാണ് പ്രതി വീഡിയോ പോസ്റ്റ് ചെയ്തത്. ബിഷ്ണോയ്, ഗോൾഡി ബ്രാർ സംഘങ്ങൾ തനിക്കൊപ്പം ഉണ്ടെന്നും തങ്ങളോട് ഇതുവരെ മാപ്പ് പറയാത്ത സൽമാൻ ഖാനെ താൻ കൊല്ലുമെന്നുമാണ് പ്രതി വീഡിയോയിൽ പറഞ്ഞത്. രാജസ്ഥാൻ ദേശീയ പാതയിൽ നിന്നാണ് വീഡിയോ ചിത്രീകരിച്ചത്.
കേസ് അന്വേഷിക്കുന്നതിനായി ഒരു സംഘത്തെ രാജസ്ഥാനിലേക്ക് അയച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. മുംബൈയിലെ സൈബർ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രതിയുടെ ക്രിമിനൽ പശ്ചാത്തലം അന്വേഷിച്ചുവരികയാണ്. ഭീഷണിപ്പെടുത്തലുമായി ബന്ധപ്പെട്ട വകുപ്പുകളും ഐടി വകുപ്പും ചുമത്തി പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
സൽമാൻ ഖാന്റെ വസതിക്ക് നേരെ വെടിയുതിർത്ത സംഭവത്തിൽ ബിഷ്ണോയി സംഘത്തിലെ അഞ്ച് പേരെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. തുടർന്നുള്ള അന്വേഷണം നടക്കുന്നതിനിടെയാണ് വീണ്ടും ഇത്തരമൊരു സംഭവം ഉണ്ടായിരിക്കുന്നത്.