ബെംഗളൂരു: എകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ തകർത്ത് ഇന്ത്യൻ വനിതകൾക്ക് വമ്പൻ ജയം. അരങ്ങേറ്റം ഗംഭീരമാക്കിയ ആശ ശോഭനയും വൈസ് ക്യാപ്റ്റൻ സ്മൃതി മന്ദാനയുമാണ് ഇന്ത്യക്ക് അനായാസ ജയം സമ്മാനിച്ചത്. സെഞ്ച്വറി നേടിയ മന്ദാനയാണ് കളിയിലെ താരം. സ്കോർ: ഇന്ത്യ 265/8 ദക്ഷിണാഫ്രിക്ക 122ന് പുറത്ത്. ഇന്ത്യൻ വനിതകൾക്ക് 143 റൺസിന്റെ വിജയം.
ഏകദിനത്തിൽ ആദ്യ മത്സരത്തിനിറങ്ങിയ മലയാളി താരം ആശാ ശോഭന 8.4 ഓവറിൽ 21 റൺസ് മാത്രം വഴങ്ങി നാലു വിക്കറ്റാണ് പിഴുതത്. സ്മൃതി മന്ദാന 127 പന്തിൽ 117 റൺസ് നേടി. 7,000 അന്താരാഷ്‌ട്ര റൺസ് നേടുന്ന രണ്ടാമത്തെ ഇന്ത്യൻ വനിതാ താരവുമായി. ബെംഗളൂരു ചിന്നസ്വാമിയിൽ നടന്ന മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരെ എല്ലാ മേഖലയിലു ആധിപത്യം പുലർത്തിയാണ് ഇന്ത്യ വിജയം നേടിയത്.
33 റൺസെടുത്ത സുനെലസ് ആണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറർ. ഏഴു പേർ രണ്ടക്കം കാണാതെ പുറത്തായി. ബാറ്റിംഗിന് ഇറങ്ങിയ ആശ 5 പന്തിൽ ഒരു ബൗണ്ടറിയടക്കം എട്ടു റൺസ് നേടുകയും ചെയ്തു. പൂജ വസ്ത്രാക്കർ,രേണുക സിംഗ്,രാധാ യാഥവ് എന്നിവർ ഓരോ വിക്കറ്റ് വീതം നേടിയപ്പോൾ ദീപ്തി ശർമ്മയ്‌ക്ക് രണ്ടു വിക്കറ്റ് ലഭിച്ചു.