ദിസ്പൂർ: നികുതി നായകരുടെ പണം ഉപയോഗിച്ച് സർക്കാർ ഉദ്യോഗസ്ഥരുടെ വൈദ്യുതി ബില്ലുകൾ അടയ്‌ക്കുന്ന വിഐപി സംസ്‌കാരം ഇനി വേണ്ടെന്ന് അസം മുഖ്യമന്ത്രി. മാറ്റത്തിന്റെ തുടക്കമെന്ന നിലയിൽ ജൂലൈ 1 മുതൽ മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും തങ്ങളുടെ വൈദ്യുതി ബില്ലുകൾ അടയ്‌ക്കും. എക്‌സിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ വിപ്ലവകരമായ പുതിയ മാറ്റം അറിയിച്ചത്.
ജൂലൈ ഒന്നുമുതൽ എല്ലാം സർക്കാർ ഉദ്യോഗസ്ഥരും തങ്ങളുടെ വൈദ്യുതി ഉപഭോഗത്തിന്റെ ബില്ലുകൾ അടയ്‌ക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മന്ത്രിമാരുടെയും, മുതിർന്ന സർക്കാർ ഉദ്യോഗസ്ഥരുടെയും സെക്രട്ടേറിയറ്റ് ജീവനക്കാരുടെ വസതികളിലെയും വൈദ്യുതിബില്ലുകൾ സാധാരണയായി അടയ്‌ക്കുന്നത് സർക്കാർ ബജറ്റിൽ നിന്നാണ്. കഴിഞ്ഞ 75 വർഷമായി ഈ രീതിയാണ് പിന്തുടരുന്നതെന്നും അദ്ദേഹം കുറിപ്പിൽ വ്യക്തമാക്കി.
മുൻപ് സർക്കാർ സ്ഥാപനങ്ങളിൽ സോളാർ പാനലുകൾ സ്ഥാപിക്കുന്നതിന്റെ ആവശ്യകതയെപ്പറ്റി മുഖ്യമന്ത്രി പറഞ്ഞിരുന്നു. മെഡിക്കൽ കോളേജുകളും സർവ്വകലാശാലകളുമടക്കം സൗരോർജ്ജത്തിലേക്ക് മാറണമെന്ന നിർദ്ദേശവും അദ്ദേഹം മുന്നോട്ട് വച്ചിരുന്നു. പുതിയ നിർദ്ദേശം പൂർണമായി പ്രാബല്യത്തിലായാൽ ജനങ്ങളുടെ നികുതി പണത്തിൽ നല്ലൊരു ശതമാനവും സേവ് ചെയ്ത് മറ്റ് കാര്യങ്ങൾക്ക് വിനിയോഗിക്കാൻ കഴിയും.