പാലക്കാട്: തൃത്താലയിൽ വാഹനപരിശോധനക്കിടെ എസ്‌ഐയെ വാഹനമിടിപ്പിച്ച കേസിൽ ഒരു പ്രതി കൂടി പിടിയിൽ. ഇന്നലെ പിടിയിലായ മുഖ്യപ്രതി അലന്റെ സുഹൃത്തും ഒറ്റപ്പാലം സ്വദേശിയുമായ അജീഷാണ് പിടിയിലായത്. ഒളിവിൽ പോയ ഇയാളെ തൃശൂരിൽ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കൊല്ലണമെന്ന ഉദ്ദേശത്തോടെയാണ് വാഹനം ഇടിപ്പിച്ചതെന്ന് എഫ്‌ഐആറിൽ പറയുന്നു. കാറിലിരുന്ന് മദ്യപിക്കുകയായിരുന്നു. പിടിക്കപ്പെടാതിരിക്കാനാണ് കാറുമായായി വെട്ടിച്ചു കടന്നത്. പൊലീസിനെ സ്ഥലത്ത് പ്രതീക്ഷിച്ചില്ലെന്നുമാണ് പ്രതികളുടെ മൊഴി.
ശനിയാഴ്ച അർദ്ധരാത്രിയോടെയായിരുന്നു സംഭവം. തൃത്താല സിഐയുടെ നേതൃത്വത്തിൽ പൊലീസ് സംഘം വാഹന പരിശോധന നടത്തുകയായിരുന്നു. ഇതിനിടയിലാണ് വെള്ളിയാങ്കല്ലിൽ സംശയാസ്പദമായി ഒരു കാർ നിർത്തിയിട്ടിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. പൊലീസിനെ കണ്ടതും വാഹനത്തിലുണ്ടായിരുന്നവർ വെട്ടിച്ച് കടക്കാൻ ശ്രമിച്ചു. കൈ കാണിച്ചെങ്കിലും വാഹനം നിർത്താതെ മുന്നോട്ട് പോയി. തൃത്താല സ്റ്റേഷനിലെ എസ്‌ഐ ശശി കുമാറിനെ ഇടിച്ചു വീഴ്‌ത്തി. എസ്‌ഐയെ മനപൂർവം വാഹനം ഇടിക്കുകയായിരുന്നുവെന്ന് തൃത്താല സിഐ വ്യക്തമാക്കിയിരുന്നു.
സംഭവത്തിൽ പരിക്കേറ്റ എസ്‌ഐ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. വാഹനത്തിന്റെ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വാഹന ഉടമ അഭിലാഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളുടെ 19 കാരനായ മകൻ അലനാണ് വാഹനമോടിച്ചത്. ഒളിവിൽ പോയ അലന്റെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. തുടർന്ന് ഇന്നലെ ഉച്ചയോടെ അലനെ പൊലീസ് കസ്റ്റഡിയിലെടുത്തു അപകടസമയത്ത് കൂടെയുണ്ടായിരുന്നത് സുഹൃത്തായ ഒറ്റപ്പാലം സ്വദേശി അജീഷ് ആണെന്ന് അലൻ മൊഴി നൽകിയിരുന്നു. തുടർന്നുള്ള അന്വേഷണത്തിനൊടുവിലാണ് അജീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്.