കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഡാർജിലിംഗിൽ നടന്ന ട്രെയിൻ അപകടത്തെ തുടർന്ന് സംഭവസ്ഥലത്തേക്ക് തിരിച്ച് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ദുരന്തത്തിൽ അഞ്ച് യാത്രക്കാർ മരിക്കുകയും മുപ്പതോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഡാർജിലിംഗ് എസ്പി അറിയിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി ബംഗാളിലെ മന്ത്രിമാരുമായി വിഷയം ചർച്ച ചെയ്തു. അപകടത്തിന് തൊട്ടുപിന്നാലെ ഡൽഹിയിലെ റെയിൽവേ മന്ത്രാലയത്തിൽ വാർ റൂം സജ്ജമാക്കി സ്ഥിതിഗതികൾ നിരീക്ഷിക്കുകയാണ് ഉദ്യോഗസ്ഥർ.
നോർത്ത് ഈസ്റ്റ് ഫ്രണ്ടിയർ റെയിൽവേ സോണിലെ ഏറ്റവും തിരക്കേറിയ ന്യൂ ജൽപായ്ഗുരി സ്റ്റേഷന് 11 കിലോമീറ്റർ മാറിയാണ് ട്രെയിൻ അപകടം നടന്നത്. കാഞ്ചൻജംഗ എക്സ്പ്രസ് ട്രെയിനിന്റെ പിൻവശത്തേക്ക് സിഗ്നൽ മറികടന്നെത്തിയ ചരക്ക് ട്രെയിൻ ഇടിച്ചുകയറുകയായിരുന്നു. രാവിലെ 8.45ഓടെയാണ് അപകടം നടന്നതെന്നാണ് വിവരം. അസമിലെ സിൽച്ചാറിൽ നിന്നും കൊൽക്കത്തയിലെ സീൽദയിലേക്ക് സർവീസ് നടത്തുന്ന കാഞ്ചൻജംഗ എക്സ്പ്രസ്, രംഗപാണി സ്റ്റേഷൻ പിന്നിട്ടതിന് തൊട്ടുപിന്നാലെയാണ് അപകടത്തിൽപ്പെട്ടത്.
അപകടവാർത്ത വേദനാജനകമാണെന്നും ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും രാഷ്‌ട്രപതി ദ്രൗപദി മുർമു പ്രതികരിച്ചു. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും അവർ പറഞ്ഞു. ഉപരാഷ്‌ട്രപതി ജഗ്ദീപ് ധൻകറും ദുരന്തത്തിൽ അനുശോചിച്ചു.