കോട്ടയം: രണ്ട് ദിവസം മുമ്പ് കാണാതായ പൊലീസ് ഉദ്യോഗസ്ഥൻ സ്റ്റേഷനിൽ തിരിച്ചെത്തി. അയർക്കുന്നം നീറിക്കാട് സ്വദേശിയും കോട്ടയം വെസ്റ്റ് സ്‌റ്റേഷനിലെ ഗ്രേഡ് എസ്.ഐയുമായ കെ. രാജേഷാണ് മടങ്ങിയെത്തിയത്. മാനസിക സമ്മർദം മൂലം മാറിനിന്നതാണെന്ന് വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ രാജേഷ് മൊഴി നൽകി.
ശനിയാഴ്ച രാവിലെയാണ് രാജേഷിനെ കാണാതായത്. വീട്ടിലേക്കെന്ന് പറഞ്ഞാണ് സ്റ്റേഷനിൽ നിന്ന് കാറുമായി മടങ്ങിയത്. പിന്നീട് ഇദ്ദേഹത്തെ കുറിച്ച് വിവരം ലഭിക്കാത്തതിനെ തുടർന്ന് വീട്ടുകാർ അയർക്കുന്നം പൊലീസിൽ പരാതി നൽകി. മൊബൈൽ ഫോൺ പ്രവർത്തന രഹിതമായിരുന്നതിനാൽ ആ വഴിക്കുള്ള അന്വേഷണവും നടന്നില്ല.
ജോലിയുമായി ബന്ധപ്പെട്ട് നിരവധി പ്രശ്‌നങ്ങൾ രാജേഷിനെ അലട്ടിയിരുന്നതായി ബന്ധുക്കൾ സൂചിപ്പിച്ചിരുന്നു. രോഗബാധിതയായ അമ്മയെ ആശുപത്രിയിൽ കൊണ്ടുപോകുന്നതിന് ഇടയ്‌ക്ക് അവധി ആവശ്യമായിരുന്നു. തെരഞ്ഞെടുപ്പിന്റെ തിരക്കായതിനാൽ അവധി ലഭിച്ചില്ല. ഫലപ്രഖ്യാനത്തിന് ശേഷം നൽകിയ 15 ദിവസത്തെ അവധി അപേക്ഷയും മേലധികാരികൾ തള്ളി. ദിവസങ്ങളായി ഇദ്ദേഹം
കടുത്ത മാനസിക സംഘർഷത്തിലായിരുന്നുവെന്നാണ് വിവരം.