ന്യൂഡൽഹി: മാർപാപ്പയെ അവഹേളിച്ചുകൊണ്ട് കോൺഗ്രസ് പങ്കുവച്ച പോസ്റ്റിനെതിരെ ശക്തമായ വിമർശനമുന്നയിച്ച് ബിജെപി നേതാവ് അനിൽ ആന്റണി. പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധിക്ഷേപിക്കാൻ ശ്രമിച്ച കോൺഗ്രസുകാർ ഒടുവിൽ മാർപാപ്പയെ പോലും അപഹസിച്ചിരിക്കുകയാണെന്ന് അനിൽ ആന്റണി പറഞ്ഞു.
കഴിഞ്ഞ ദിവസം കേരളാ കോൺഗ്രസിന്റെ ട്വിറ്റർ ഹാൻഡിലിൽ വന്ന ട്വീറ്റ് തീർത്തും നിരാശപ്പെടുത്തുന്നതാണ്. ജി-7 ഉച്ചകോടിയിലൂടെ ഇന്ത്യയെ ഈ ലോകം മുഴുവൻ കാണുകയായിരുന്നു. മാർപാപ്പ അടക്കമുള്ള വിവിധ ലോകനേതാക്കളോട് പ്രധാനമന്ത്രി മോദി ഇടപഴകിയതും അവർ തമ്മിലുള്ള അടുപ്പവുമെല്ലാം ലോകം കണ്ടു. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ നോർത്ത് ഈസ്റ്റ് മുതൽ ഗോവ വരെയുള്ള മേഖലകളിലെ ക്രിസ്ത്യൻ സമൂഹം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലക്ഷ്യത്തിനൊപ്പമാണ് നിലകൊണ്ടത്. നേരത്തെ ഹിന്ദുജനതയെ അധിക്ഷേപിച്ച് നടന്നിരുന്ന കോൺഗ്രസുകാർ ഇപ്പോൾ ക്രിസ്ത്യൻ സമൂഹത്തേയും അവഹേളിക്കാൻ തുടങ്ങിയിരിക്കുന്നു.
കോൺഗ്രസിന്റെ രാഷ്‌ട്രീയം പുതിയ തലത്തിലേക്ക് താണുതുടങ്ങി. കോൺഗ്രസിന് വോട്ടുചെയ്യുന്നില്ലെന്ന് അവർ വിലയിരുത്തുന്ന എല്ലാ സമുദായങ്ങൾക്കെതിരെയും അവർ തിരിഞ്ഞിരിക്കുകയാണ്. പ്രധാനമന്ത്രി മോദിയെ മോശമായി ചിത്രീകരിക്കാൻ ശ്രമിച്ച കോൺഗ്രസ് ഫ്രാൻസിസ് മാർപാപ്പെയേയും ലോകത്തെ മുഴുവൻ ക്രിസ്ത്യൻ സമൂഹത്തേയും അധിക്ഷേപിച്ചിരിക്കുന്നുവെന്നും അനിൽ ആന്റണി ദേശീയ മാദ്ധ്യമത്തോട് പ്രതികരിച്ചു.
ജി-7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഫ്രാൻസിസ് മാർപാപ്പയും തമ്മിൽ കൂടിക്കാഴ്ച നടത്തിയ ചിത്രം പങ്കുവച്ചാണ് കേരളാ കോൺഗ്രസ് പരിഹസിച്ചത്. കോൺഗ്രസ് കേരള ഘടകത്തിന്റെ എക്സ് അക്കൗണ്ടിൽ പ്രത്യക്ഷപ്പെട്ട പോസ്റ്റിൽ മാർപാപ്പയേയും മോദിയേയും അവഹേളിക്കുകയായിരുന്നു. പോപ്പിന് ദൈവത്തെ കണ്ടുമുട്ടാൻ അവസരം ലഭിച്ചു – എന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റ് പങ്കുവച്ചത്. യേശുദേവനെ ആരാധിക്കുന്ന ക്രിസ്ത്യൻ സമൂഹത്തോട് കോൺഗ്രസ് കാണിച്ചത് പൊറുക്കാൻ കഴിയാത്ത അവഹേളനമാണെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യനും പ്രതികരിച്ചിരുന്നു. ഇതോടെ ക്രൈസ്തവ വിശ്വാസികളോട് മാപ്പ് ചോദിച്ച് വിവാദത്തെ തണുപ്പിക്കാനുള്ള ശ്രമത്തിലാണ് കോൺഗ്രസ് നേതൃത്വം.