തിരുവനന്തപുരം: വ്യാജ പാസ്പോർട്ട് കേസിലെ പ്രതിയായ പൊലീസ് ഉദ്യോഗസ്ഥനെതിരെ വീണ്ടും കേസ് രജിസ്റ്റർ ചെയ്തു. തുമ്പ സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥൻ അൻസിൽ അസീസിനെതിരെയാണ് പുതിയ കേസ് കൂടി രജിസ്റ്റർ ചെയ്തത്. സസ്പെൻഡ് ചെയ്യപ്പെട്ടതിന് പിന്നാലെ ഇയാൾ വീട്ടിൽ നിന്നും ഒളിവിൽ പോയെന്നാണ് അന്വേഷണ സംഘം പറയുന്നത്.
മൂന്ന് കേസുകളാണ് അൻസിൽ അസീസിനെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ക്രിമിനൽ കേസിലെ പ്രതികൾക്കും വിദേശത്ത് വച്ച് പാസ്പോർട്ട് റദ്ദാക്കിയവർക്കുമാണ് അൻസിൽ വ്യാജ പാസ്പോർട്ട് സംഘടിപ്പിച്ച് നൽകിയത്. സംഭവത്തിൽ അസീസിന് പങ്കുണ്ടെന്ന് തെളിഞ്ഞതോടെയാണ് ഇയാളെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. തുടർന്ന് ഇയാൾ ഒളിവിൽ പോവുകയായിരുന്നു. മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്.
വ്യാജ രേഖകൾ സമർപ്പിച്ചാണ് സംഘം പാസ്പോർട്ട് നിർമിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. പാസ്പോർട്ടിനായി വ്യാജ വാടക കരാർ ഉൾപ്പെടെയാണ് പ്രതികൾ സമർപ്പിച്ചതെന്നും അന്വേഷണത്തിൽ കണ്ടെത്തി. കഴക്കൂട്ടം- തുമ്പ പൊലീസ് സ്റ്റേഷൻ പരിധിയിലെ വീട്ടുവിലാസമായിരിക്കും കരാറിൽ ഉണ്ടാകുന്നത്. പരിശോധനക്കായി എത്തുമ്പോൾ സ്ഥല പരിശോധന പോലുമില്ലാതെ അനുകൂല റിപ്പോർട്ട് നൽകുകയാണ് ചെയ്യുന്നത്.
പാസ്പോർട്ട് പരിശോധന ഡ്യൂട്ടിയിൽ നിന്നും മാറ്റിയെങ്കിലും മറ്റ് പൊലീസുകാരെയും ഇയാൾ ഇതിനായി നിർബന്ധിക്കുമായിരുന്നു. ക്രിമിനൽ കേസ് പ്രതിക്ക് വേണ്ടിയും വിട്ടുവീഴ്ച ചെയ്യാൻ നിർബന്ധിച്ചതോടെയാണ് മറ്റ് പൊലീസുകാർക്ക് സംശയം തോന്നിയത്. ഇതോടെ അൻസിലിനെതിരെ കേസെടുക്കുകയായിരുന്നു. വ്യാജരേഖകൾ നിർമിക്കാൻ സഹായിച്ചവരുൾപ്പെടെ ആറ് പേരാണ് ഇതുവരെ അറസ്റ്റിലായത്.