ന്യൂഡൽഹി: വയനാട്ടിലെ ജനങ്ങളെ കോൺഗ്രസ് വിഡ്ഢികളാക്കുകയാണെന്ന് രാജീവ് ചന്ദ്രശേഖർ. ലജ്ജാവഹമായ പ്രവൃത്തിയാണ് രാഹുലിന്റെ ഭാഗത്ത് നിന്നുണ്ടായതെന്നും വോട്ട് ചെയ്ത ജനങ്ങളെ കോൺഗ്രസ് വഞ്ചിച്ചെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. വയനാടിനെ കൈവിട്ട് റായ്ബറേലി തെരഞ്ഞെടുത്ത രാഹുലിന്റെ തീരുമാനത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
രാഹുൽ മറ്റൊരു മണ്ഡലത്തിലും മത്സരിക്കുമെന്നത് നേരത്തെ തീരുമാനിച്ചിരുന്നുവെന്നും ഇക്കാര്യം മറച്ചു വച്ചാണ് വയനാട്ടിലെ ജനങ്ങളുടെ വോട്ട് നേടിയതെന്നും അദ്ദേഹം എക്സിൽ കുറിച്ചു. ലജ്ജാവഹമായ പ്രവൃത്തിയെ ന്യയീകരിക്കാൻ അവരുടെ കുടുംബത്തിലെ ഓരോ അംഗങ്ങളെയായി വയനാട്ടിൽ അടിച്ചേൽപ്പിക്കുകയാണെന്നും രാജീവ് ചന്ദ്രശേഖർ തുറന്നടിച്ചു.
രാജ്യത്തെ ജനങ്ങൾക്ക് കോൺഗ്രസിന്റെ വഞ്ചന നന്നായി അറിയാം. ഇതിനാലാണ് തുടർച്ചയായ മൂന്നാം തവണയും കോൺഗ്രസ് ലോക്സഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടത്. തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ രാഹുൽ രണ്ടിടങ്ങളിൽ മത്സരിക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമായിരുന്നുവെങ്കിലും വയനാട്ടിലെ വോട്ട് നഷ്ടപ്പെടുമെന്ന കാരണത്താൽ കോൺഗ്രസ് ഇക്കാര്യം മറച്ച് വയ്ക്കുകയായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഡൽഹിയിൽ വൈകിട്ട് മല്ലികാർജ്ജുൻ ഖാർഗെയുടെ വസതിയിൽ ചേർന്ന യോഗത്തിലായിരുന്നു രാഹുൽ വയനാട് ഒഴിയുന്ന കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. പകരം സഹോദരി പ്രിയങ്കയാണ് മത്സരിക്കുന്നത്. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ എംപി സ്ഥാനം നഷ്ടപ്പെടാതെ രാഹുലിനെ കാത്തത് വയനാട്ടിലെ ജനങ്ങളായിരുന്നു.