ചെന്നൈ : 2026 ലെ നിയമസഭാ തെരഞ്ഞെടുപ്പ് വരെ ഒരു തെരഞ്ഞെടുപ്പിലും മത്സരിക്കാനില്ലെന്ന് നടൻ വിജയുടെ രാഷ്‌ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകം പ്രഖ്യാപിച്ചു. ജൂലൈ 10 ന് നടക്കാനിരിക്കുന്ന വിക്രവാണ്ടി ഉപതെരഞ്ഞെടുപ്പിലും തമിഴ്‌നാട്ടിൽ വരുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലും പാർട്ടി മത്സരിക്കില്ല എന്നാണ് വ്യക്തമാക്കിയിരിക്കുന്നത്.
ഒരു പാർട്ടിക്കും പിന്തുണയില്ലെന്നും പാർട്ടി ജനറൽ സെക്രട്ടറി എൻ.ആനന്ദ് തന്റെ എക്‌സ് പേജിൽ പ്രസിദ്ധീകരിച്ച പ്രസ്താവനയിൽ പറഞ്ഞു.
സംഘടനയുടെ അടിസ്ഥാന പ്രവർത്തനങ്ങൾ, തമിഴ്‌നാട്ടിലുടനീളം പൊതുയോഗ യാത്രകൾ, 2026-ൽ നടക്കാനിരിക്കുന്ന നിയമസഭാ പൊതുതെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ,എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് പാർട്ടി അറിയിച്ചു .അതിനാൽ, ഇപ്പോൾ മുതൽ 2026 ലെ നിയമസഭാ തെരഞ്ഞെടുപ്പുവരെയുള്ള ഒരു തെരഞ്ഞെടുപ്പിലും പാർട്ടി പങ്കെടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
വിക്രവാണ്ടി നിയമസഭാംഗമായിരുന്ന ഡിഎംകെയുടെ എൻ പുകഴേന്തിയുടെ മരണത്തെ തുടർന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്. വിക്രവാണ്ടി നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ജൂലൈ 10 നും ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ജൂലൈ 13 നും നടത്തുമെന്ന് ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
ഈ തെരഞ്ഞെടുപ്പിൽ എൻ ഡി എ യിൽ നിന്ന് പാട്ടാളിമക്കൾ കക്ഷിയുടെ സി.അൻബുമണിയും, ഡിഎംകെയിൽ നിന്ന് അണിയൂർ ശിവയും നാം തമിഴർ പാർട്ടിയിലെ അഭിനയയുമാണ് പ്രധാന സ്ഥാനാർത്ഥികൾ. തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്ന് എഐഎഡിഎംകെ അറിയിച്ചു.