മുംബൈ: ബ്രിഹാൻ മുംബൈ മുൻസിപ്പിൽ കോർപ്പറേഷന്റെ ആസ്ഥാനത്ത് ബോംബ് ഭീഷണി. ഇ-മെയിയിലൂടെയാണ് ഭീഷണി സന്ദേശമെത്തിയത്. ഓഫീസ് ബോംബ് വച്ച് തകർക്കുമെന്നാണ് സന്ദേശത്തിലുണ്ടായിരുന്നതെന്ന് അധികൃതർ മാദ്ധ്യമപ്രവർത്തകരോട് പ്രതികരിച്ചു. ഉടൻ പൊലീസിനെ വിവരമറിയിക്കുകയും ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തുകയും ചെയ്തു.
ഓഫീസ് കെട്ടിടത്തിലും പരിസരത്തും നടത്തിയ പരിശോധനയിൽ സംശയാസ്പദമായി യാതൊന്നും കണ്ടെത്താനായില്ലെന്ന് പൊലീസ് അറിയിച്ചു. ബോംബ് ഭീഷണിയെ തുടർന്ന് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. സന്ദേശം അയച്ചവരെ കണ്ടെത്തുന്നതിനുള്ള അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസം മുംബൈയിലെ 50-ലധികം ആശുപത്രികളിൽ ബോംബ് ഭീഷണി സന്ദേശം എത്തിയിരുന്നു. ആശുപത്രി കിടക്കകൾക്കടിയിലും ശുചിമുറികളിലും ബോംബ് വച്ചിട്ടുണ്ടെന്നാണ് സന്ദേശം അയച്ചയാൾ അവകാശപ്പെട്ടത്. പൊലീസ് പരിശോധന നടത്തിയെങ്കിലും സംശയ്സാപദമായി ഒന്നും കണ്ടെത്തിയിരുന്നില്ല.
മുംബൈയിലെ ജസ്‌ലോക് ഹോസ്പിറ്റൽ, റഹേജ ഹോസ്പിറ്റൽ, സെവൻ ഹിൽ ഹോസ്പിറ്റൽ, കോഹിനൂർ ഹോസ്പിറ്റൽ, കെഇഎം ഹോസ്പിറ്റൽ, ജെജെ ഹോസ്പിറ്റൽ, സെൻ്റ് ജോർജ് ഹോസ്പിറ്റൽ തുടങ്ങിയ ആശുപത്രികളിലാണ് ബോംബ് ഭീഷണി സന്ദേശമെത്തിയത്. ബീബിൾ ഡോട്ട് കോം എന്ന വെബ്സൈറ്റിൽ നിന്നാണ് സന്ദേശമെത്തിതെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.















