ബിഹാർ: ഭാരതത്തിന്റെ പൈതൃകവും ചരിത്രവും പ്രദർശിപ്പിക്കുന്ന നളന്ദ സർവകലാശാല രാജ്യത്തിന് വീണ്ടും സമർപ്പിച്ചതിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദി അറിയിച്ച് ഒല സ്ഥാപകൻ ഭവിഷ് അഗ്രവാൾ. ഇന്ത്യയുടെ ഭാവി വിഭാവനം ചെയ്യുന്നതിൽ നളന്ദ സർവകലാശാല പ്രധാന പങ്കുവഹിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം എക്‌സിൽ കുറിച്ചു.
” നളന്ദ സർവകലാശാലയുടെ ശേഷിപ്പുകൾ കാണുന്നതിനായി കഴിഞ്ഞ വർഷം ഞാൻ അവിടെ പോയിരുന്നു. പുരാതന ഭാരതത്തിൽ നമ്മുടെ സംസ്‌കാരവും പൈതൃകവും മാത്രമല്ല കുടികൊള്ളുന്നത് ശാസ്ത്രവും, വിജ്ഞാനവും, സാങ്കേതികവിദ്യകളും അതിന്റെ അകത്തളങ്ങളിൽ വ്യാപിച്ചു കിടക്കുന്നു. വീണ്ടും അവ പുനർനിർമിക്കാൻ സമയമായിരിക്കുന്നു. നളന്ദ സർവകലാശാല രാജ്യത്തിന് വീണ്ടും സമർപ്പിച്ച പ്രധാനമന്ത്രിക്ക് നന്ദി’‘- ഭവിഷ് അഗ്രവാൾ കുറിച്ചു.
ലോകത്തിലെ ഏറ്റവും പഴക്കമുള്ള സർവകലാശാലകളിലൊന്നാണ് നളന്ദ. 12-ാം നൂറ്റാണ്ടിലാണ് തുർക്കി-അഫ്ഗാൻ ചക്രവർത്തി മുഹമ്മദ് ബക്തിയാർ ഖിൽജി നളന്ദ സർവകലാശാല തകർത്തത്. ഇന്ത്യയിലെ ആദ്യത്തെയും ലോകത്തിലെ രണ്ടാമത്തെയും ഏറ്റവും പഴക്കമുള്ള സർവകലാശാലയാണിത്. ലോകത്തിന്റെ നാനാ ഭാഗത്ത് നിന്നുള്ള വിദ്യാർത്ഥികളായിരുന്നു ഈ സർവകലാശാലയിൽ പഠിച്ചിരുന്നത്.
1,700 കോടി ചെലവിൽ നിർമിച്ച നളന്ദ സർവകലാശാല ഇന്ന് രാവിലെയാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള 17 അംബാസിഡർമാരും ചടങ്ങിന് സാക്ഷ്യം വഹിച്ചു.