ന്യൂഡൽഹി: മഹാരാഷ്ട്രയിലെ വാധവനിൽ 76,220 കോടി രൂപ മുതൽമുടക്കിൽ പുതിയ തുറമുഖം നിർമിക്കാനുളള പദ്ധതിക്ക് അംഗീകാരം നൽകി കേന്ദ്രമന്ത്രിസഭ. നിർമാണം പൂർത്തിയാകുമ്പോൾ ലോകത്തിലെ മികച്ച 10 തുറമുഖങ്ങളിൽ ഒന്നായി ഇത് മാറും. ഏത് കാലാവസ്ഥയ്ക്കും അനുയോജ്യമായ ഗ്രീൻഫീൽഡ് ഡീപ്ഡ്രാഫ്റ്റ് മേജർ തുറമുഖമാണ് സർക്കാർ ലക്ഷ്യമിടുന്നത്.
ജവഹർലാൽ നെഹ്രു തുറമുഖ അതോറിറ്റി (ജെഎൻപിഎ)യും മഹാരാഷ്ട്ര മാരിടൈം ബോർഡും (എംഎംബി) ചേർന്നു രൂപം നൽകിയ സ്പെഷൽ പർപ്പസ് വെഹിക്കിളായ വാധവൻ പോർട്ട് പ്രൊജക്ട് ലിമിറ്റഡ് (വിപിപിഎൽ) ആണ് പദ്ധതി യാഥാർത്ഥ്യമാക്കുക. മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലാണ് വാധവൻ. ഇന്ത്യയുടെ സ്വപ്ന പദ്ധതിയായ ഇന്ത്യ – മിഡിൽ ഈസ്റ്റ് – യൂറോപ്പ് സാമ്പത്തിക ഇടനാഴിയുടെ ഭാഗമാണ് ഈ പദ്ധതി.
പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നത് ഉൾപ്പെടെയുളള നടപടികൾക്കായിട്ടാണ് 76220 കോടി രൂപ ചെലവ് കണക്കാക്കുന്നത്. ടെർമിനലുകളും കൊമേഴ്സ്യൽ ഇൻഫ്രാസ്ട്രക്ചറും തുടങ്ങി തുറമുഖത്തിന്റെ അടിസ്ഥാന സൗകര്യ വികസനവും ഉൾപ്പെടെയാണ് ചെലവ് കണക്കാക്കിയിരിക്കുന്നത്.
1000 മീറ്റർ നീളമുള്ള ഒമ്പത് കണ്ടെയ്നർ ടെർമിനലുകൾ, തീരദേശ ബർത്ത് ഉൾപ്പെടെ നാല് വിവിധോദ്ദേശ്യ ബർത്തുകൾ, നാല് ലിക്വിഡ് കാർഗോ ബർത്തുകൾ, ഒരു റോ-റോ ബർത്ത്, ഒരു കോസ്റ്റ് ഗാർഡ് ബെർത്ത് എന്നിവ ഉൾപ്പെടുന്നതാണ് തുറമുഖം. പിഎം ഗതിശക്തി പരിപാടിയുമായി യോജിപ്പിച്ച പദ്ധതി, ഏകദേശം 10 ലക്ഷം പേർക്ക് പ്രത്യക്ഷമായും പരോക്ഷമായും തൊഴിലവസരങ്ങൾ നൽകും.