ശ്രീനഗർ: ദ്വിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി ഇന്ന് ജമ്മു കശ്മീരിലെത്തും. 1,500 കോടി ചെലവിൽ 84 വികസന പദ്ധതികൾക്കും രണ്ട് ദിവസങ്ങളിലായി അദ്ദേഹം തറക്കല്ലിടും. ഇന്ന് വൈകിട്ട് 6 മണിയോടെ ‘ യുവാക്കളുടെ ശാക്തീകരണവും, ജമ്മു കശ്മീരിന്റെ പരിവർത്തനവും’ എന്ന പരിപാടിയും അദ്ദേഹം അഭിസംബോധന ചെയ്യുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
കാർഷിക മേഖലകളെ മെച്ചപ്പെടുത്തുന്നതിനായുള്ള പദ്ധതികൾക്കും പ്രധാനമന്ത്രി ഇന്ന് ജമ്മുകശ്മീരിൽ തുടക്കം കുറിക്കും. തുടർന്ന് നാളെ ശ്രീനഗറിലെ എസ്‌കെഐസിസിയിൽ നടക്കുന്ന പത്താമത് അന്താരാഷ്‌ട്ര യോഗാദിന പരിപാടിയ്‌ക്കും പ്രധാനമന്ത്രി നേതൃത്വം നൽകും. ഇവിടെ വച്ച് നടക്കുന്ന സമ്മേളത്തെയും അദ്ദേഹം അഭിസംബോധന ചെയ്യുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
പ്രധാനമന്ത്രിയുടെ ജമ്മുകശ്മീർ സന്ദർശനത്തിന് മുന്നോടിയായി ശ്രീനഗറിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. മൾട്ടി ലയർ സുരക്ഷാ കവചമാണ് പ്രധാനമന്ത്രിയ്‌ക്കായി ഒരുക്കിയിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. താത്കാലിക റെഡ് സോണുകളായി പ്രദേശങ്ങളെ പ്രഖ്യാപിച്ചിട്ടുണ്ടെന്നും പരിശോധനകളും നിരീക്ഷണങ്ങളും ശക്തമാക്കിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
റെഡ് സോണുകളായി പ്രഖ്യാപിച്ച പ്രദേശങ്ങളിൽ അനധികൃതമായ ഡ്രോൺ ഓപ്പറേഷനുകൾ ശ്രദ്ധയിൽപ്പെട്ടാൽ പിഴ ഈടാക്കുന്നതുൾപ്പടെ കർശന നടപടി സ്വീകരിക്കും. രണ്ട് ദിവസം പ്രദേശം കനത്ത സുരക്ഷാ വലയത്തിലായിരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.















