പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇറ്റലി സന്ദർശനത്തെ തുടർന്ന് അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് വിവിഐപി ഹെലികോപ്റ്റർ അഴിമതി വീണ്ടും വാർത്തകളിൽ നിറയുകയാണ്.
പ്രതിരോധ സാമഗ്രി നിർമ്മാണ രംഗത്തെ ഇറ്റാലിയൻ ഭീമനായ ഫിൻമെക്കാനിക്ക നിർമ്മിച്ച 12 അഗസ്റ്റ വെസ്റ്റ്‌ലാൻഡ് ഹെലികോപ്റ്ററുകൾ വാങ്ങാൻ ഇന്ത്യ കരാറൊപ്പിട്ടതാണ് ഈ അഴിമതിയുടെ തുടക്കം. ഫിൻമെക്കാനിക്ക എന്ന ഈ കമ്പനി നിലവിൽ ലിയണാര്‍ഡോ ഗ്രൂപ്പ് എന്നറിയപ്പെടുന്നു. ഈ ഇടപാടിൽ ഒരു ഇടനിലക്കാരനും ഇന്ത്യയിലെ രാഷ്‌ട്രീയക്കാർക്കും കോഴ നൽകിയിട്ടുണ്ടെന്നതാണ് അഗസ്റ്റ വെസ്റ്റ്‌ലാൻഡ് കുംഭകോണം. 3600 കോടി രൂപയുടെ കുംഭകോണമാണ് നടന്നത്. ഇന്ത്യൻ വ്യോമസേനക്ക് വേണ്ടിയായിരുന്നു ഈ ഇടപാട്. 2010ൽ അന്നത്തെ യുപിഎ സർക്കാരാണ് കരാർ ഒപ്പിട്ടത് .

Mi-8 ഹെലികോപ്റ്ററുകള്‍ക്ക് കാലപ്പഴക്കം ചെന്നെന്നും പകരമായി അഗസ്റ്റ വെസ്റ്റ്‌ലാൻഡ് ഹോലികോപ്റ്ററുകൾ വാങ്ങണം എന്നുമുള്ള വ്യാജേനയാണ് സർക്കാർ കരാർ തീരുമാനിച്ചത്. പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട്, പ്രധാനമന്ത്രി തുടങ്ങിയ വിവിഐപികളുടെ യാത്രക്ക് വേണ്ടിയായിരുന്നു ഈ കോപ്റ്ററുകള്‍ എന്നായിരുന്നു വാദം. ക്രിസ്റ്റ്യൻ മിഷേല്‍ എന്ന ഇടനിലക്കാരൻ വഴിയായിരുന്നു ഡീൽ ഉറപ്പിച്ചത്. അഗസ്റ്റയ്‌ക്ക് അനുകൂലമായി കച്ചവടമുറപ്പിക്കാൻ ക്രിസ്റ്റ്യൻ മിഷേല്‍ 295 കോടി രൂപ കോഴ നൽകി എന്നതാണ് കുറ്റകൃത്യം.
ഇത്രയും തന്ത്രപരമായ പ്രാധാന്യമുള്ള ഹെലികോപ്റ്ററുകൾ വാങ്ങാൻ വേണ്ടി തീരുമാനിച്ചപ്പോൾ ഹെലികോപ്റ്ററിന്റെ ഗുണനിലവാര മാനദണ്ഡങ്ങളിൽ വിട്ടുവീഴ്‍ച ഉണ്ടായെന്നും ആദ്യം തീരുമാനിച്ച അല്ലെങ്കിൽ ഭാരതീയ വായുസേന നിർദേശിച്ച നിബന്ധനകളിൽ വെള്ളം ചേർത്തു.കാബിന്റെ ഉയരം, പരമാവധി പറക്കാവുന്ന ഉയരം തുടങ്ങിയ മാനദണ്ഡങ്ങളിൽ അയവു വരുത്തി അഗസ്റ്റ വെസ്റ്റ്‌ലാൻഡിന് കരാർ കിട്ടുന്ന വിധത്തിൽ മാറ്റിമറിച്ചു.

Retired Air Chief Marshal SP Tyagi
2012 ആയപ്പോഴേക്കും മൂന്ന് AW101 ഹെലികോപ്ടറുകൾ ഭാരതീയ വായുസേനക്ക് എത്തിച്ചു, എന്നാൽ അടുത്ത വർഷം 2013 ഫെബ്രുവരിയിൽ ഇറ്റാലിയൻ പോലീസ് അന്നത്തെ അഗസ്റ്റ വെസ്റ്റ്‌ലാൻഡ് സിഇഒ ബ്രൂണോ സ്പാഗ്നോലിനിയെയും ഫിൻമെക്കാനിക്കയുടെ മുൻ പ്രസിഡൻ്റ് ഗ്യൂസെപ്പെ ഓർസിയെയും ഐഎഎഫുമായുള്ള കരാർ ഒപ്പിടാൻ കൈക്കൂലി നൽകിയെന്നതിന് അറസ്റ്റ് ചെയ്തു. ഇതോടെ കാര്യം പന്തിയല്ല എന്ന് മനസ്സിലായ യു പി എ സർക്കാർ കരാർ ബാധ്യതകളുടെ ലംഘനം ചൂണ്ടിക്കാട്ടി 2014 ജനുവരിയിൽ കരാർ റദ്ദാക്കി. ഈ റദ്ദാക്കിയ കരാർ മൂലം ഖജനാവിന് 398.21 മില്യൺ യൂറോ (ഏകദേശം 2,666 കോടി രൂപ) നഷ്ടമുണ്ടായപേരിൽ സിബിഐ കേസ് എടുത്തു. അഗസ്റ്റ വെസ്റ്റ്‌ലാൻഡ് സിഇഒ ബ്രൂണോ സ്പാഗ്നോലിനിയെയും ഫിൻമെക്കാനിക്കയുടെ മുൻ പ്രസിഡൻ്റ് ഗ്യൂസെപ്പെ ഓർസിയെയും രണ്ട് ഇടനിലക്കാരായ ഗ്വിഡോ ഹാഷ്കെ, കാർലോ വലെന്റിനോ ഫെർഡിനാൻഡോ ഗോരോസ എന്നിവരെ മിലാൻ അപ്പീൽ കോടതി (ഇന്ത്യയുടെ ഹൈക്കോടതിക്ക് തുല്യം) അന്താരാഷ്‌ട്ര അഴിമതി, കൈക്കൂലി, ഇന്ത്യൻ എയർഫോഴ്‌സുമായി (ഐഎഎഫ്) ഹെലികോപ്റ്റർ ഇടപാട് ഉറപ്പാക്കാൻ കള്ളപ്പണം വെളുപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി ശിക്ഷിച്ചു.

ഈ വലിയ പ്രതിരോധ കുംഭകോണത്തിൽ അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിംഗ്, യുപിഎ അധ്യക്ഷ സോണിയ ഗാന്ധി, മുൻ പ്രതിരോധ മന്ത്രി എ കെ ആൻ്റണി, മുൻ ഐഎഎഫ് മേധാവി എസ്പി ത്യാഗി എന്നിവരുടെ പങ്ക് സംശയാസ്പദമാണ്.
വിവിഐപി ഹെലികോപ്റ്ററുകളുടെ മാനദണ്ഡങ്ങളിൽ മാറ്റം വരുത്താൻ ബ്രിട്ടിഷ് പൗരനായ ക്രിസ്റ്റ്യൻ മിഷേല്‍, ഇറ്റാലിയൻ പൗരനായ കാർലോ വലെന്റിനോ ഫെർഡിനാൻഡോ ഗോരോസ, സ്വിറ്റ്സർലാൻഡ് പൗരനായ ഗ്വിഡോ ഹാഷ്കെ എന്നിവരാണ് ഈ ഇടപാടിനു പിന്നിൽ ഗൂഢാലോചനക്കാരായി പ്രവർത്തിച്ചതെന്ന് സിബിഐ കേസിൽ ഉണ്ട്. ഇവർ മുൻ വ്യോമസേനാ മേധാവി എസ്പി ത്യാഗിയുമായി നടത്തിയ കൂടിക്കാഴ്ചയ്‌ക്കു ശേഷമാണ് ഈ മാനദണ്ഡങ്ങളിൽ മാറ്റം വരുത്താൻ ധാരണയായതെന്നും സിബിഐ പറയുന്നു. ത്യാഗിയും അദ്ദേഹത്തിന്റെ കസിനായ ജൂലി ത്യാഗിയും ഡൽഹിയയിലെ ഒരു വക്കീലായ ഗൗതം ഖൈതാനും ഇതേ വിഷയത്തിൽ അറസ്റ്റിലായി.ഇന്ത്യ വാങ്ങുന്ന ഹെലികോപ്റ്ററുകളുടെ പ്രവർത്തന പരിധി 6000 മീറ്ററിൽ നിന്ന് 4500 മീറ്ററായി കുറച്ചതിൽ ത്യാഗി പങ്കുവഹിച്ചു എന്നും ഇത് അഗസ്ത വെസ്റ്റ്‌ലാൻഡിനെ ബിഡിങ് മത്സരത്തിലേക്ക് കൊണ്ടുവന്നു എന്നതാണ് കേസ്.

Retired Air Chief Marshal SP Tyagi
ഇറ്റാലിയൻ പ്രതിരോധ കമ്പനിയുടെ സിഇഒ, ചെയർമാൻ, രണ്ട് ഇടനിലക്കാർ എന്നിവരുൾപ്പെടെ നാല് പേരെ ഇറ്റലിയിലെ ഒരു കോടതി കുറ്റക്കാരായി വിധിച്ച ഇന്ത്യയുമായി ബന്ധപ്പെട്ട ഏറ്റവും വലിയ ഈ കൈക്കൂലി അഴിമതിയിലെ വിശദ വിവരങ്ങൾ പക്ഷെ നമുക്ക് ലഭ്യമല്ലായിരുന്നു. ഇന്ത്യയിലെ രാഷ്‌ട്രീയ-ഉദ്യോഗസ്ഥ സംവിധാനങ്ങളിൽ വിറയൽ സൃഷ്ടിച്ചേക്കാവുന്ന മൊഴികളും വാദങ്ങളും വിധിയുടെ ഫുൾ ടെക്സ്റ്റും 2013-ൽ ഇന്ത്യയുടെ സമ്മർദ്ദത്തിന് വഴങ്ങി അന്നത്തെ ഇറ്റാലിയൻ സർക്കാർ ഒരിക്കലും പരസ്യമാക്കിയില്ല.
ഇതും വായിക്കുക
ഇറ്റാലിയൻ കോടതി വിധിയിൽ ഇന്ത്യയുടെ മുൻ പ്രധാനമന്ത്രിയുടെയും ഇന്ത്യയിലെ പ്രമുഖ രാഷ്‌ട്രീയ കുടുംബത്തിന്റെ നായികയുടെയും പങ്ക് തുറന്നുകാട്ടുന്നുണ്ട്. 225 പേജുള്ള വിധിന്യായത്തിൽ കൈക്കൂലി അഴിമതിയുടെ മുഴുവൻ രീതിയും വഴിയും വിശദമായി പറയുകയും പ്രതികൾ കൈകൊണ്ട് എഴുതിയ കുറിപ്പുകൾ തെളിവായി ചേർത്തിട്ടുമുണ്ട്. കുറ്റം സമ്മതിച്ച ഗ്യൂസെപ്പെ ഓർസിയും മറ്റുള്ളവരും ഇന്ത്യൻ രാഷ്‌ട്രീയക്കാർക്ക് കൈക്കൂലി നൽകിയതെന്നും ഇടപാടിനായി ശക്തമായി സമ്മർദം ചെലുത്തിയെന്നും സമ്മതിച്ചിട്ടുണ്ട്. ഒരു പ്രമുഖ രാഷ്‌ട്രീയ പാർട്ടിയുടെ ജനറൽ സെക്രട്ടറിക്കും ഇന്ത്യയുടെ മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവിനും എതിരായ തെളിവുകൾ വിധിയിൽ ഉദ്ധരിക്കുന്നു. ഇറ്റാലിയൻ കോടതി വിധിയുടെ പേജ് 193ലും 204ലും ഇന്ത്യയിലെ വലിയ രാഷ്‌ട്രീയക്കാരിൽ ഒരാളുടെയും രാഷ്‌ട്രീയ കുടുംബത്തിന്റെ തലവന്റെയും പേര് 4 തവണയും , 2 തവണയും വീതം പരാമർശിച്ചിട്ടുണ്ടെന്ന് സൂചനയുണ്ട്. ‘എപി’ എന്ന ഇനീഷ്യലുള്ള ഒരു പൊളിറ്റിക്കൽ സെക്രട്ടറി ഉൾപ്പെടെ ഇന്ത്യൻ രാഷ്‌ട്രീയക്കാർക്ക് ഏകദേശം 14 മുതൽ 16 ദശലക്ഷം യൂറോ വരെ നൽകിയതായി വിധിയിൽ ഉദ്ധരിച്ച രേഖകൾ പറയുന്നു.

അഗസ്റ്റ വെസ്റ്റ്‌ലാൻഡ് 70 മില്യൺ യൂറോ കിക്ക്ബാക്ക് നൽകിയതിൽ 2014 ജൂലൈയിൽ കള്ളപ്പണം വെളുപ്പിക്കൽ തടയൽ പ്രകാരം ഇഡി കേസെടുത്തിരുന്നു. രണ്ടു ചാനലുകളിൽ കൂടി ഈ പണം വെളുപ്പിച്ചതെന്നാണ് ആരോപണം.ഒന്ന് ക്രിസ്റ്റ്യൻ മൈക്കൽ(മിഷേൽ) ജെയിംസിന്റെ നേതൃത്വത്തിലും മറ്റൊന്ന് അഗസ്റ്റ വെസ്റ്റ്‌ലാൻഡിന്റെ ഇടനിലക്കാരായ ഗൈഡോ ഹാഷ്‌കെയും കാർലോ ജെറോസയും നേതൃത്വം നൽകുന്ന ശ്രുംഖലയും. ട്രാൻസ്ഫർ ചെയ്ത 30 മില്യൺ യൂറോയിൽ 12.4 ദശലക്ഷം യൂറോയും മിഷേലിന്റെ പങ്കാളിയായ രാജീവ് സക്‌സേനയുടെ മൗറീഷ്യസിലെ ഇൻ്റർസ്റ്റെല്ലാർ ടെക്‌നോളജീസ് ലിമിറ്റഡിന്റെ ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിക്കുകയും ഇന്ത്യയിൽ കിക്ക്-ബാക്ക് നൽകുകയും ചെയ്തു. IAF, പ്രതിരോധ മന്ത്രാലയം, ബ്യൂറോക്രാറ്റുകൾ, രാഷ്‌ട്രീയക്കാർ, ഇന്ത്യയിലെ (എ) കുടുംബത്തിലെ ഉദ്യോഗസ്ഥർ എന്നിവർക്ക് 30 ദശലക്ഷം യൂറോ നൽകിയിട്ടുണ്ട്/നൽകാൻ നിർദ്ദേശിച്ചതായി സിബിഐ കോടതിയിൽ സത്യവാങ്മൂലം നൽകി. എന്നാൽ ഈ പേയ്‌മെൻ്റുകളുടെ മുഴുവൻ വഴിയും കഥയും ഇറ്റലിയിൽ നിന്ന് ലഭിക്കേണ്ടതുണ്ട്.
ആരാണ് ക്രിസ്റ്റ്യൻ ക്രിസ്റ്റ്യൻ മൈക്കൽ(മിഷേൽ) ജെയിംസ്?
അഗസ്റ്റ വെസ്റ്റ്‌ലാൻഡിനെ 2010 ഫെബ്രുവരിയിൽ ഈ കരാർ ഉറപ്പിക്കാൻ സഹായിച്ച ആയുധ വ്യാപാരിയാണ് 57 കാരനായ ഈ ബ്രിട്ടീഷ് പൗരൻ. 2016 ജൂണിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് മിഷേലിനെതിരെ സമർപ്പിച്ച കുറ്റപത്രപ്രകാരം ഇന്ത്യൻ ബ്യൂറോക്രാറ്റുകൾക്കും രാഷ്‌ട്രീയക്കാർക്കും ഇന്ത്യൻ വ്യോമസേന ഉദ്യോഗസ്ഥർക്കും കൈക്കൂലി നൽകാൻ ഹെലികോപ്റ്റർ നിർമ്മാതാവിൽ നിന്ന് 30 ദശലക്ഷം യൂറോ ഇയാൾ കൈപ്പറ്റി.
Christian James Michel 
2018-ൽ, ഹെലികോപ്റ്റർ ഇടപാടിലെ ഇടനിലക്കാരനായ ക്രിസ്റ്റ്യൻ മൈക്കൽ(മിഷേൽ) ജെയിംസിനെയും അദ്ദേഹത്തിന്റെ കൂട്ടാളി രാജീവ് സക്‌സേനയെയും ദുബായിൽ നിന്നും നേടിയെടുക്കാൻ ഇന്ത്യക്ക് കഴിഞ്ഞു. എന്നാൽ അദ്ദേഹത്തിന്റെ കമ്പനി ദശലക്ഷക്കണക്കിന് യൂറോ കിക്ക്-ബാക്ക് നൽകിയ ഇന്ത്യൻ രാഷ്‌ട്രീയക്കാരുടെ പേരുകൾ വെളിപ്പെടുത്താൻ മിഷേൽ വിസമ്മതിച്ചു. ഇതോടെ ഇറ്റലിയിലെ രേഖകളിൽ മറഞ്ഞിരിക്കുന്ന ഉറച്ച തെളിവുകൾ ഇല്ലാതെ കേസ് മുന്നോട്ടു പോകില്ലായിരുന്നു.

2016 മുതൽ വിവിഐപി ഹെലികോപ്റ്റർ കേസ് ഇപ്പോഴും കോടതിയിൽ നടക്കുന്നുണ്ട്.അഴിമതിയിൽ യുപിഎ സർക്കാരിലെ മന്ത്രിമാരും ഇടനിലക്കാരും ഉദ്യോഗസ്ഥരും സൈനികരും ഉൾപ്പെടുന്നു. വിദേശ രാജ്യങ്ങളിൽ നിന്നും ഇന്ത്യൻ ഏജൻസികൾ തെളിവുകൾ ശേഖരിച്ചിരുന്നു. ഇറ്റലി ഇപ്പോൾ സുപ്രധാന രേഖകൾ പങ്കിട്ടതിനാൽ, വിവിഐപി ഹെലികോപ്റ്റർ അഴിമതിയിലെ അന്വേഷണവും പ്രോസിക്യൂഷനും ഇന്ത്യയിൽ പുരോഗമിക്കുമെന്നത് ഉറപ്പാണ്.















