പാലക്കാട് ; സേലം–കൊച്ചി ദേശീയപാതയിൽ മലയാളികളെ ആക്രമിച്ച സംഭവത്തിൽ 3 പേർ കൂടി പിടിയിൽ. ജിനു, നന്ദു, ജിജീഷ് എന്നിവരെയാണു കസബ പൊലീസ് പിടികൂടിയത്. ഇതോടെ അറസ്റ്റിലായവർ എട്ടായി. ജയിലിൽ രൂപീകരിച്ച പുതിയ സംഘമാണ് ആക്രമണം നടത്തിയത്.
എറണാകുളം പട്ടിമറ്റം സ്വദേശികളായ അസ്‌ലം സിദ്ദിഖ്, ചാൾസ് റെജി എന്നിവരും സഹപ്രവർത്തകരുമാണ് ആക്രമണത്തിനിരയായത്. മധുക്കര സ്റ്റേഷൻ പരിധിയിലെ എൽ ആൻഡ് ടി ബൈപാസിനു സമീപമായിരുന്നു ആക്രമണം. ബെംഗളൂരുവിൽനിന്നു കമ്പനിയിലേക്കു കമ്പ്യൂട്ടറുകൾ വാങ്ങിയ ശേഷം മടങ്ങിവരുമ്പോഴാണ് സംഭവം.
വിവിധ കേസുകളിൽ പിടിയിലായവർ പുറത്തിറങ്ങിയ ശേഷം കൊള്ള നടത്തുകയായിരുന്നു. ദേശീയപാത കേന്ദ്രീകരിച്ച് കുഴൽപ്പണം, സ്വർണം എന്നിവയുമായി വരുന്നവരെ ലക്ഷ്യമിട്ടായിരുന്നു ആക്രമണ പദ്ധതികൾ.ഇത്തരത്തിൽ ഒരു വാഹനത്തെ ലക്ഷ്യമിട്ടാണ് ഇവർ ആക്രമിച്ചതെങ്കിലും വാഹനം മാറിപ്പോകുകയായിരുന്നു.
3 വാഹനങ്ങളിലെത്തിയ അക്രമിസംഘം വ്യാജ നമ്പർ പ്ലേറ്റുകളാണ് ഉപയോഗിച്ചിരുന്നത്. കവർച്ചാ കേസുകളിൽ സ്ഥിരം പ്രതിയായ പാലക്കാട് സ്വദേശിയാണു മുഖ്യപ്രതി . ആക്രമണത്തിനുശേഷം, പ്രതികൾ ഉപയോഗിച്ചിരുന്ന കാറുകൾ മലമ്പുഴ ഡാം പരിസരത്താണ് ഒളിപ്പിച്ചിരുന്നത്.ഇവിടെനിന്ന് കാറുകൾ മാറ്റുന്നതിനിടെ സംശയം തോന്നിയ നാട്ടുകാർ പൊലീസിനെ വിവരമറിയിച്ചതോടെയാണു പ്രതികൾ പിടിയിലായത്.
പാലക്കാട് ചിറ്റൂർ സ്വദേശികളായ ശിവദാസ് (29), രമേഷ് ബാബു (27), കുന്നത്തുപാളയം സ്വദേശി വിഷ്ണു (28), മല്ലപ്പള്ളി അജയ് കുമാർ (24) എന്നിവരാണ് നേരത്തേ അറസ്റ്റിലായത്.















