മലപ്പുറം: റിമോട്ട് കൺട്രോളർ ഗേറ്റിൽ കുടുങ്ങി മരണപ്പെട്ട 9 വയസുകാരന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. കഴുത്തിനേറ്റ പരിക്കാണ് മരണ കാരണമെന്നാണ് പ്രാഥമിക റിപ്പോർട്ട്. ഗേറ്റിലെ രണ്ടു ഭാഗത്തെയും സമ്മർദ്ദം കാരണമാണ് കഴുത്തിൽ ഒടിവുണ്ടായത്. വൈലത്തൂർ കുന്നശ്ശേരി അബ്ദുൾ ഗഫൂർ- സാജില ദമ്പതികളുടെ മകൻ മുഹമ്മദ് സിനാൻ കഴിഞ്ഞ ദിവസമാണ് മരിച്ചത്.
അയൽവാസിയുടെ വീട്ടിലുള്ള ഓട്ടോമാറ്റിക് ഗേറ്റ് കടന്ന് പള്ളിയിലേക്ക് പോകുന്നതിനിടെ ഗേറ്റിനിടയിൽ കുടുങ്ങുകയായിരുന്നു. അയൽവാസികൾ ഹജ്ജിന് പോയതിനാൽ വീട്ടിൽ ആരുമുണ്ടായിരുന്നില്ല. കുടുങ്ങി കിടക്കുന്ന കുട്ടിയെ കണ്ട നാട്ടുകാരാണ് ഗേറ്റ് തകർത്ത് വൈലത്തൂരിലെ ക്ലിനിക്കിൽ എത്തിച്ചത്. ഇവിടെ നിന്നും കോട്ടയ്ക്കലിലെ ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല.
9 വയസുകാരൻ മുഹമ്മദ് സിനാന്റെ മരണവിവരം അറിഞ്ഞ് കാണാനെത്തിയ മുത്തശ്ശിയും കുഴഞ്ഞുവീണ് മരിച്ചു. കുട്ടിയുടെ മൃതദേഹം കാണാനെത്തിയ ഗഫൂറിന്റെ മാതാവ് ആസ്യ (55) ആശുപത്രിയിൽ വച്ചാണ് കുഴഞ്ഞുവീണത്. ഹൃദയാഘാതമായിരുന്നു മരണകാരണം.