കാസർകോട്: ഭാരത മാതാവിനേയും ദേശീയ പതാകയേയും അപമാനിച്ച് കാസർകോട് കേന്ദ്ര സർവ്വകലാശാല എസ്എഫ്ഐ യൂണിയൻ. കങ്കാമ എന്ന പേരിൽ നടത്തുന്ന ആട്സ് ഫെസ്റ്റിവലിന്റെ പോസ്റ്ററുകളിലാണ് ദേശീയപതാകയെ വരെ അപമാനിക്കുന്ന രീതിയിൽ വികലമായി ചിത്രീകരിച്ചത്.
പ്രതിഷേധം ശക്തമായതോടെ വൈകിട്ട് പോസ്റ്ററുകൾ നീക്കം ചെയ്തു. നഗ്നയായി കണ്ണീർവാർത്ത് ദേശീയപതാക പുതച്ചുകൊണ്ടു നിൽക്കുന്ന സ്ത്രീയെയാണ് ചിത്രീകരിച്ചത്. കഴിഞ്ഞ ദിവസവും പോസ്റ്റർ കാമ്പസിൽ വെച്ചിരുന്നു. എന്നാൽ എബിവിപി പ്രവർത്തകർ പോസ്റ്ററുകൾ നീക്കം ചെയ്തു. പക്ഷെ പൊലീസിന്റെയും അധികൃതരുടെയും സഹായത്തോടെ വീണ്ടും വയ്ക്കുകയായിരുന്നു.
രാവിലെ പോസ്റ്ററുകൾ വീണ്ടും പ്രത്യക്ഷപ്പെട്ടതോടെ എബിവിപി വിസിയെ വിളിച്ച് പരാതി പറഞ്ഞിരുന്നു. എന്നാൽ സ്റ്റുഡന്റ് കൗൺസിൽ വിളിച്ചു തീരുമാനിക്കണമെന്ന് ആയിരുന്നു മറുപടി. 26 മുതൽ 29 വരെയാണ് ഫെസ്റ്റിവൽ. പലസ്തീൻ വിഷയം സൂചിപ്പിക്കുന്ന തരത്തിൽ തണ്ണിമത്തന്റെ ചിത്രം വെച്ച കങ്കാമയുടെ പേരെഴുതിയ പോസ്റ്ററുകളും ഉണ്ടായിരുന്നു.
സംഭവത്തിൽ വിസിക്കെതിരെ ഉൾപ്പെടെ എബിവിപി നേതൃത്വം രംഗത്തെത്തി. രാജ്യത്തിന്റെ ശമ്പളം പറ്റി രാജ്യവിരുദ്ധർക്ക് ഓശാന പാടാനാണെങ്കിൽ വിസി യുണിവേഴ്സിറ്റിക്ക് പുറത്തിറങ്ങില്ലെന്ന് എബിവിപി സെൻട്രൽ വർക്കിംഗ് കമ്മിറ്റിയംഗം എൻസിടി ശ്രീഹരി പറഞ്ഞു.