ഹൈദരാബാദ്: സർക്കാർ ഭൂമിയിൽ വൈഎസ്ആർ കോൺഗ്രസ് പാർട്ടി നിർമിക്കുന്ന ഓഫീസ് സമുച്ചയം മുൻസിപ്പൽ കോർപ്പറേഷൻ പൊളിച്ചു നീക്കി. ഗുണ്ടൂരിലെ തടെപ്പള്ളിയിൽ നിർമാണം പുരോഗമിക്കുന്ന ഓഫിസാണ് ശനിയാഴ്ച രാവിലെ ആന്ധ്രപ്രദേശ് തലസ്ഥാന മേഖല വികസന അതോറിറ്റി (എപിസിആർഡിഎ) ഇടിച്ചു നിരത്തിയത്.
ജലസേചന വകുപ്പിന്റെ സ്ഥലം കൈയേറിയാണ് പാർട്ടി ഓഫീസിന്റെ നിർമാണം. മുമ്പ് ബോട്ട് യാർഡായി ഉപയോഗിച്ചിരുന്ന 2 ഏക്കർ ഭൂമി ജഗ്മോഹൻ റെഡ്ഡി സർക്കാർ കുറഞ്ഞ നിരക്കിൽ വൈഎസ്ആർ കോൺഗ്രസിന് പാട്ടത്തിന് അനുവദിച്ചിരുന്നു. ഈ പ്ലോട്ടിനോട് ചേർന്നുള്ള സഥലം കൂടി കൈയേറിയാണ് കെട്ടിടം പണി തുടങ്ങിയത്. തദ്ദേശ സ്ഥാപനങ്ങളുടെ അനുമതി വാങ്ങാതെയായിരുന്നു നിർമാണം. ഇതു ചൂണ്ടിക്കാട്ടി മുൻസിപ്പൽ കോർപ്പറേഷൻ പാർട്ടി ഘടകത്തിന് നോട്ടീസ് അയച്ചിരുന്നു.
മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡുവിന്റെ വസതിയിൽ നിന്ന് തെലുങ്കുദേശം പാർട്ടി ഓഫീസിലേക്കുള്ള പാതയിലാണ് കെട്ടിടം. പുലർച്ചെ അഞ്ച് മണിയോടെ നഗരസഭാ അധികൃതർ മണ്ണുമാന്തി യന്ത്രങ്ങളുമായി എത്തി ഒന്നാം നില പൂർണ്ണമായും പൊളിച്ച് നീക്കി. എന്നാൽ നടപടിക്ക് കോടതിയുടെ സ്റ്റേയുണ്ടെന്ന് വൈഎസ്ആർസിപി ആരോപിച്ചു.