ശ്രീനഗർ: ജമ്മുകശ്മീരിലെ നിയന്ത്രണ രേഖയിൽ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി സുരക്ഷാ സേന. ഉദ്യമത്തിൽ 2 ഭീകരരെയും സൈന്യം വകവരുത്തി. സംഭവം നടന്ന ഉറിയിലെ ഗോഹല്ലൻ മേഖലയിൽ ഇപ്പോഴും ഏറ്റുമുട്ടൽ തുടരുകയാണെന്ന് അധികൃതർ വെളിപ്പെടുത്തി.
ജമ്മുകശ്മീരിൽ കഴിഞ്ഞ രണ്ടാഴ്ചയ്‌ക്കിടെ പലപ്പോഴായി ഭീകരാക്രമണങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. റിയാസി ജില്ലയിൽ കഴിഞ്ഞ ജൂൺ 9 ന് വൈഷ്ണോ ദേവി ക്ഷേത്രത്തിലേക്ക് പോയ തീർഥാടകരുടെ നേർക്കുണ്ടായ വെടിവയ്പ്പിൽ 9 തീർഥാടകരാണ് കൊല്ലപ്പെട്ടത്. നിരോധിത ഭീകര സംഘടനയായ ദി റെസിസ്റ്റന്റ് ഫ്രണ്ട് (ടിആർഎഫ് ) റിയാസി ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു. ജമ്മുവിലെ കത്വ, ദോഡ ജില്ലകളിലും തുടർന്നും ഭീകരർ ആക്രമണം നടത്തിയിരുന്നു. സുരക്ഷാസേന തിരിച്ചടിച്ചതിൽ രണ്ട ഭീകരർ കൊല്ലപ്പെട്ടിരുന്നു.
2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിലെ വിജയത്തിന് ശേഷം കഴിഞ്ഞ ജൂൺ 20 ന് ജമ്മുകശ്മീരിൽ സന്ദർശനം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി മേഖലയിലെ സമീപകാല ഭീകരാക്രമണങ്ങളെ കേന്ദ്ര സർക്കാർ വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് പ്രതികരിച്ചു. ജമ്മുകശ്മീരിന്റെ ശത്രുക്കളെ പാഠം പഠിപ്പിക്കാൻ സർക്കാർ മടിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.