ന്യൂഡൽഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ഇന്ത്യാ സന്ദർശനത്തിന്റെ ഭാഗമായി രാഷ്ട്രപതി ദ്രൗപദി മുർമ്മുവുമായി കൂടിക്കാഴ്ച നടത്തി ഷെയ്ഖ് ഹസീന. രാഷ്‌ട്രപതി ഭവനിലെത്തിയ ബംഗ്ലാദേശ് പ്രധാനമന്ത്രിയെ ദ്രൗപദി മുർമു സ്വാഗതം ചെയ്തു. മൂന്നാം എൻഡിഎ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം ഷെയ്ഖ് ഹസീനയെ വീണ്ടും കാണാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് അവർ അറിയിച്ചു. 1971ലെ ബംഗ്ലാദേശിന്റെ വിമോചനയുദ്ധ കാലത്ത് ആരംഭിച്ച സൗഹൃദത്തിന്റെയും സഹകരണത്തിന്റെയും ശാശ്വതമായ പ്രതിഫലനമാണ് ഈ സന്ദർശനമെന്നും ദ്രൗപദി മുർമു പറഞ്ഞു.
ഷെയ്ഖ് ഹസീനയുടെ നേതൃത്വത്തിൽ ബംഗ്ലാദേശ് ഗണ്യമായ സാമ്പത്തിക പുരോഗതി കൈവരിച്ചതിൽ സന്തോഷമുണ്ടെന്നും രാഷ്‌ട്രപതി കൂട്ടിച്ചേർത്തു. വിവിധ മേഖലകളിൽ സഹകരണം ശക്തിപ്പെടുത്തി ഇന്ത്യയും ബംഗ്ലാദേശും അതിവേഗം മുന്നേറുകയാണെന്നും പുതിയ മേഖലകളിലും സഹകരണം ശക്തമാക്കുമെന്നും ദ്രൗപദി മുർമു പറഞ്ഞു. സാമ്പത്തികം, വികസനം, പ്രതിരോധം, ഊർജ്ജം, കണക്റ്റിവിറ്റി തുടങ്ങി വിവിധ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തമാക്കുമെന്ന് ഇരുനേതാക്കളും ഉറപ്പുനൽകി.
നേരത്തെ ന്യൂഡൽഹിയിലെ ഹൈദരാബാദ് ഹൗസിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്‌ച്ച നടത്തിയ ഷെയ്ഖ് ഹസീന, ഇന്ത്യ – ബംഗ്ലാദേശ് ഉഭയകക്ഷിബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായി പത്തോളം കരാറുകളിലാണ് ഒപ്പുവച്ചത്. ഇന്ത്യയുടെ ഏറ്റവും വലിയ വികസന പങ്കാളിയാണ് ബംഗ്ലാദേശെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി മോദി, അയൽരാജ്യങ്ങൾ ആദ്യം, ആക്ട് ഈസ്റ്റ് നയം, വിഷൻ സാഗർ, ഇൻഡോ – പസഫിക്ക് വീക്ഷണം തുടങ്ങിയ നയങ്ങളുടെ സംഗമ സ്ഥാനമാണ് ബംഗ്ലാദേശ് എന്ന് പ്രകീർത്തിച്ചു.